ഇന്‍ഡോര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ അടിയുടെ പൊടിപൂരം. രോഹിത് ശര്‍മ്മയുടെ അതിവേഗ സെഞ്ചുറി കരുത്തില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ്. അന്താരാഷ്‌ട്ര ട്വന്റി 20യില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോറും ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോറുമാണിത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ നേടിയ 263/3 ആണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. വിന്‍ഡീസിനെതിരെ നേടിയ 244 റണ്‍സായിരുന്നു ഇന്ത്യയുടെ ഏറ്റവുമയര്‍ന്ന സ്‌കോര്‍. മറുപടി ബാറ്റിങ്ങിയ ശ്രീലങ്കയ്‌ക്ക് 17.2 ഓവറില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആഞ്ചലോ മാത്യൂസ് ബാറ്റിങ്ങിനിറങ്ങിയില്ല. ഇതോടെ ഇന്ത്യക്ക് 88 റണ്‍സിന്റെ വിജയം സ്വന്തമായി. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
35 പന്തില്‍ സെഞ്ചുറി തികച്ച് അന്തരാഷ്‌ട്ര ട്വന്റി 20യിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിക്കൊപ്പമാണ് രോഹിത് എത്തിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ മില്ലറുടെ റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്. ആകെ 43 പന്തുകള്‍ നേരിട്ട രോഹിത് 118 റണ്‍സെടുത്ത് പുറത്തായി. 10 റണ്‍സ് മാത്രമാണ് ബൗണ്ടറിയില്‍നിന്നാല്ലാതെ രോഹിത് നേടിയത്. ലങ്കന്‍ ബൗളര്‍മാരെ തലങ്ങുംവിലങ്ങും പ്രഹരിച്ച ഇന്ത്യന്‍ നായകന്‍ 12 ഫോറും 10 സിക്‌സും പറത്തി. ഒടുവില്‍ 13-ാം ഓവറിലെ നാലാം പന്തില്‍ ചമീരയുടെ സ്ലോ ബൗണ്‍സറിനു ബാറ്റുവച്ച് തേര്‍ഡ്മാനിലൂടെ ബൗണ്ടറി കണ്ടെത്താനുള്ള രോഹിതിന്റെ ശ്രമം പാളി.
ധനഞ്ജക്കു പിടികൊടുത്ത് രോഹിത് മടങ്ങി. സ്‌കോര്‍ ഒന്നിന് 165. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണിത്. രോഹിത്തിനൊപ്പം ഓപ്പണറായി എത്തിയ രാഹുലും മോശമാക്കിയില്ല. 49 പന്തില്‍ അഞ്ചു ഫോറും എട്ടു സിക്‌സറുമടക്കം 89 റണ്‍സെടുത്താണ് രാഹുല്‍ മടങ്ങിയത്. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 18.3 ഓവറില്‍ 243 എത്തിയിരുന്നു. എന്നാല്‍ രോഹിത് പുറത്തായതോടെ മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ധോണിക്ക് വെടിക്കെട്ട് തുടരനായില്ല. ഇതോടെ ഇന്ത്യന്‍ സ്‌കോറിങിന്റെ വേഗതയും കുറഞ്ഞു. 21 പന്തുകള്‍ നേരിട്ട ധോണി രണ്ട് സിക്‌സും രണ്ട് ഫോറുമടക്കം 28 റണ്‍സെടുത്തു.
ഹാര്‍ദിക് പാണ്ഡ്യ മൂന്ന് പന്തില്‍ നിന്ന് 10 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ ആദ്യ പന്തില്‍ പുറത്ത്. അവസാന ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ഏഴു റണ്‍സ് മാത്രമാണ് നേടാനായത്. ഒരു റണ്ണുമായി മനീഷ് പാണ്ഡെയും അഞ്ചു റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു. ശ്രീലങ്കയ്‌ക്ക് വേണ്ടി നുവാന്‍ പ്രദീപ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറില്‍ 61 റണ്‍സ് വഴങ്ങി.49 റണ്‍സ് വിട്ടുകൊടുത്ത് തിസര പെരേരയും രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക് ആദ്യവിക്കറ്റ് പെട്ടെന്ന് നഷ്ടമായി. സ്‌കോര്‍ 36-ല്‍ എത്തിയപ്പോള്‍ 25 റണ്‍സെടുത്ത ഡിക്ക്‌വെല്ലയെ ഉനദ്കത് ഹാര്‍ദിക് പാണ്ഡ്യ പിടികൂടി. രണ്ടാം വിക്കറ്റില്‍ ഉപുല്‍ തരംഗയും കുശല്‍ പെരേരയും ഒത്തുചേര്‍ന്നതോടെ ശ്രീലങ്ക പൊരുതാന്‍ തുടങ്ങി. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 13.2 ഓവറില്‍ 145 റണ്‍സിലെത്തിച്ചു. ഇതേ സ്‌കോറില്‍ 29 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഉപുല്‍ തരംഗയെ ചാഹല്‍ സ്വന്തം ബൗളിങില്‍ പിടിച്ചു പുറത്താക്കി. അധികം കഴിയും മുന്നേ കുശല്‍ പെരേരയും മടങ്ങി.
37 പന്തില്‍ 4 ഫോറും 7 സിക്‌സറുമടക്കം 77 റണ്‍സെടുത്ത പെരേരയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ മനീഷ് പാണ്ഡെ പിടികൂടുകയായിരുന്നു. ഇതോടെ ലങ്കയുടെ തകര്‍ച്ചയും തുടങ്ങി. തിസാര പെരേരയെയും ഗുണരത്‌നയെയും കുല്‍ദീപ് അടുത്തടുത്ത പന്തുകളില്‍ മടക്കി. പിന്നീട് ചഹലിന്റെ ഊഴമായിരുന്നു. സമരവിക്രമ, ഡിസില്‍വ, ധനഞ്ജയ എന്നിവരെ ചഹല്‍ മടക്കിയപ്പോള്‍ ചമീരയെ ഹാര്‍ദികും പുറത്താക്കി.
















