ന്യൂദല്‍ഹി: അയോധ്യ കേസിന്റെ വിചാരണ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മതിയെന്ന് വാദിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരായത് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടിത്തന്നെ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഭിഭാഷകരുടെ അപ്പിയറന്‍സ് സ്ലിപ്പ് പുറത്തുവന്നതോടെയാണ് സിബലിന്റെയും സുന്നി ബോര്‍ഡിന്റെയും കള്ളത്തരം പുറത്തുവന്നത്. സുപ്രീംകോടതിയുടെ വിധിയിലും സുന്നി ബോര്‍ഡിന്റെ അഭിഭാഷകര്‍ക്കൊപ്പമാണ് സിബലിന്റെ പേര്.
കപില്‍ സിബലിന് പുറമേ സയിദ് ഷാഹ്ദ് ഹുൈന് റിസ്വി, തയ്യബ് ഖാന്, സീഷാന്‍ റിസ്വി എന്നിവരാണ് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ഇതില്‍ സയിദ് ഷാഹിദ് ഹുസൈനാണ് സുന്നി ബോര്‍ഡിന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്. ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദം ആരംഭിക്കുന്നതിന് മുമ്പായി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച അപ്പിയറന്‍സ് സ്ലിപ്പില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സ്ലിപ്പ് അനുസരിച്ച് കോടതി തയ്യാറാക്കിയ വിധിന്യായത്തിലും ഇതേ പേരുകള്‍ ക്രമപ്രകാരം ഉണ്ട്.
കോടതിയിലെ വാദം വിവാദമായതോടെ താന്‍ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനല്ലെന്നും സ്വതന്ത്ര ഹര്ജിക്കാരനുവേണ്ടിയാണ് ഹാജരായതെന്നും പറഞ്ഞ് സിബല്‍ രംഗത്തെത്തി. കേസ് നീട്ടിവെയ്ക്കണമെന്നത് തങ്ങളുടെ ആവശ്യമല്ലെന്നും സിബല്‍ എന്തിനാണ് അത്തരത്തില്‍ വാദിച്ചതെന്ന് അറിയില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതോടെ പ്രതിരോധത്തിലായ സിബലിന്റെ കള്ളത്തരങ്ങളെല്ലാം പുറത്തുകൊണ്ടുവരുന്നതാണ് അപ്പിയറന്‍സ് സ്ലിപ്പ് അടക്കമുള്ള തെളിവുകള്‍.
അതിനിടെ അയോധ്യാ-അഖില കേസുകളിലെ മുതിര്‍ന്ന അഭിഭാഷകരുടെ പെരുമാറ്റത്തിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ശബ്ദമുയര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലൂടെ മുതിര്‍ന്ന അഭിഭാഷകരെന്ന പദവിക്ക് അവര്‍ യോഗ്യരല്ലെന്ന് തെളിയിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.
പാര്‍സി കേസിലെ വാദത്തിനിടെയാണ് അയോധ്യ-അഖില കേസുകളിലെ മുതിര്‍ന്ന അഭിഭാഷകരുടെ മോശം പെരുമാറ്റത്തിനെതിരെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിമര്‍ശിച്ചത്. ചിലരുടെ ധാരണ അവര്‍ക്ക് ശബ്ദമുയര്‍ത്തി സംസാരിക്കാമെന്നാണ്. അഖില കേസില്‍ ദുഷ്യന്ത് ദവെ കോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ശബ്ദമുയര്‍ത്തിയിരുന്നു.
അയോധ്യാ കേസിലെ വാദം മാറ്റിവെച്ചില്ലെങ്കില്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നായിരുന്നു കപില്‍ സിബലിന്റെയും ദുഷ്യന്ത് ദവെയുടേയും രാജീവ് ധവാന്റെയും ഭീഷണി. മുതിര്‍ന്ന അഭിഭാഷകര്‍ കോടതിയില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: