മുംബൈ: കടലമ്മ ആ ദുഷ്ടെല്ലാം കളങ്കപ്പെടുത്തിയവര്‍ക്ക് തിരിച്ചുകൊടുത്തു. കടലിലേക്ക് തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങളെല്ലാം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കരയ്‌ക്കടിഞ്ഞു. 80 ടണ്ണിലേറെവരും ഈ പ്ലാസ്റ്റിക്കുകളെന്ന് ബൃഹന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഖരമാലിന്യ സംസ്‌കരണ വിഭാഗം കണക്കാക്കുന്നു.
ഓരോ സമയത്ത് കടലിലേക്ക് പലരും വലിച്ചെറിഞ്ഞതാണ് ഈ പാഴുകളത്രയും. ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യം കടല്‍ജീവികള്‍ക്കും നാശകരമായിരുന്നു. കേരള-തമിഴ്നാട് തീരത്ത് മഹാ ദുരന്തമായ ഓഖി ചുഴലിക്കാറ്റ് മഹാരാഷ്‌ട്രയിലും വന്‍ വിനാശമാകുമെന്നാണ് ഭയന്നിരുന്നത്. എന്നാല്‍, ഓഖി ചുഴലിക്കാറ്റ് മുംബൈ തീരങ്ങളില്‍ കടലിനെ ശുദ്ധീകരിക്കുകയായിരുന്നു.
ഇതുവരെ 26 ട്രക്ലോഡ് പാഴ്വസ്തുക്കള്‍ നീക്കി. മൂന്നുനാല് ദിവസംകൂടി വേണ്ടിവരും നീക്കല്‍ പൂര്‍ത്തിയാകാന്‍.
ജൂഹു, വെര്‍സോവാ കടപ്പുറത്താണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്കടിഞ്ഞത്. ദാദര്‍, ചൗപ്പാത്തി, മറൈന്‍ ഡ്രൈവ്, നരിമാന്‍ പോയിന്റ്, മാധ് ഐലന്‍ഡ്, മാര്‍വെ എന്നിവിടങ്ങളിലും പാഴ്വസ്തുക്കള്‍ അടിഞ്ഞു.
വെര്‍സോവയില്‍ അരലക്ഷം കിലോയും വെര്‍സോവയില്‍ 15,000 കിലോയും ജുഹുവില്‍ 10,000 കിലോയും മാലിന്യങ്ങള്‍ അടിഞ്ഞതായി അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ പ്രശാന്ത് ദേശ്മുഖ് പറയുന്നു.
















