ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു. വീട്ട് മുറ്റത്തുണ്ടായിരുന്ന വാഹനങ്ങള്‍ അടിച്ച് തകര്‍ത്ത സംഘം വീട്ടുകാരെ ദേഹോപദ്രവവും ഏല്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഇന്നലെയും തൃക്കൊടിത്താനത്തും പരിസര പ്രദേശങ്ങളിലും സിപിഎം പ്രകോപനമുണ്ടാക്കി.
മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തൊടെ ആസൂത്രിതമായിട്ടാണ് അക്രമങ്ങള്‍ നടത്തിയത്. ദേഹത്ത് തട്ടിയെന്ന പേരില്‍ ദീപ മഹോത്സം കാണാനെത്തിയവരെ മര്‍ദ്ദിച്ച് കൊണ്ടാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമണം അഴിച്ചുവിട്ടത്. വിനോദ് എന്നയാളുടെ ദേഹത്ത് തട്ടിയെന്നും പറഞ്ഞ് അരുണ്‍, ശിവന്‍കുട്ടി എന്നിവരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ക്ഷേത്രത്തിനുള്ളില്‍ അഴിഞ്ഞാടിയ സംഘത്തിന്റെ പരാക്രമം കണ്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തജനങ്ങള്‍ ഭയന്ന് നിലവിളിച്ച് കൊണ്ടാണ് പുറത്തേക്ക് ഓടിയത്.
ഈ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക അക്രമം അഴിച്ചുവിട്ടത്. തൃക്കൊടിത്താനം മഹാക്ഷേത്രത്തിന്റെ തെക്ക് വശം രാമനിലയം പ്രകാശ്, പാഴൂര്‍മഠം തുളസി എന്നിവരുടെ വീടുകള്‍ അടിച്ച് തകര്‍ത്തു. 70 തോളം വരുന്ന സംഘമാണ് മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. തുളസിയുടെ വീടിന്റെ ജനല്‍ഗ്ലാസുകള്‍ നിശ്ശേഷം തകര്‍ത്തു. ചില്ല് തെറിച്ച് തുളസിയുടെ മകളുടെ പിഞ്ച് കുഞ്ഞിന് മുറിവേറ്റു. വീട്ടുകാരെയും ഭീഷണിപ്പെടുത്തി. പ്രകാശിന്റെ വീടിന്റെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്ത സംഘം വീട്ട് മുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളുടെ ചില്ലും തകര്‍ത്തു. കൂടാതെ കാറിന്റെ ഡോറ് വെട്ടിപ്പൊളിച്ചു.
ആര്‍എസ്എസ് ശാഖയ്ക്ക് സ്ഥലം കൊടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരില്‍ പ്രകാശിന്റെ വീട്ടുകാരെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വരികയായിരുന്നു. ഇത് സംബന്ധിച്ച് പല പരാതികളും നല്‍കിയെങ്കിലും പോലീസ് നടപടിയെടുത്തില്ല. അക്രമണത്തിന് പിന്നില്‍ ഭരണ സ്വാധീനമാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും സംഘപരിവാര്‍ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. രാഷ്ടീയ വൈരാഗ്യം മൂലം സിപിഎം എതിര് രാഷ്ടീയത്തില്പ്പെട്ടവരെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: