ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന വോട്ടര്‍പട്ടികയിലെ പേജ് പ്രമുഖന്മാരുടെ യോഗം
നരേന്ദ്ര മോദി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് മണിനഗര്‍. ഉറക്കത്തിന്റെ ആലസ്യം വെടിയാന്‍ മടിച്ചുനില്‍ക്കുന്ന നഗരത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ എന്നാല്‍ അതിരാവിലെ തന്നെ പ്രവര്‍ത്തകരുടെ ബഹളം. കാര്യം തിരക്കിയപ്പോള്‍ ‘പന്നാ പ്രമുഖ്’മാരുടെ യോഗമെന്ന് കാവി ഷാള്‍ അണിഞ്ഞ യുവാവിന്റെ മറുപടി. പന്നാ പ്രമുഖരോ അതെന്തെന്ന ചോദ്യത്തിന് മുന്‍പേ ആ ചെറുപ്പക്കാരന്‍ ഓഫീസിലേക്ക് കയറിപ്പോയി.
ഒരു മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം ഓരോരുത്തരായി പുറത്തിറങ്ങി. എല്ലാവരുടെയും കൈയില്‍ വോട്ടര്‍മാരുടെ പേരും ഫോണ്‍ നമ്പറും എഴുതിയ ഓരോ പേജുമുണ്ട്.
എന്താണ് ഈ പന്നാ പ്രമുഖ്? അശോക് പട്ടേലെന്ന് പരിചയപ്പെടുത്തിയ പന്നാ പ്രമുഖരിലൊരാള്‍ വിശേഷിപ്പിച്ചതിങ്ങനെ- ”യുദ്ധം ജയിക്കാനുള്ള അമിത് ഷായുടെ കാലാള്‍പ്പട”. മലയാളത്തില്‍ പേജ് പ്രമുഖരെന്ന് പറയും.
ആറ് മാസം മുന്‍പാണ് സംസ്ഥാന നേതൃയോഗത്തില്‍ പേജ് പ്രമുഖന്മാര്‍ എന്ന ആശയം ആദ്യമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവതരിപ്പിച്ചത്. ഒരു നിയോജകമണ്ഡലത്തില്‍ നൂറ് കണക്കിന് ബൂത്തുകളുണ്ട്. ഓരോ ബൂത്തിലും നിരവധി പേജുകളുള്ള വോട്ടര്‍ പട്ടികയും. ഒരു പേജിലുള്ള മുപ്പതിനും നാല്‍പ്പതിനും ഇടയിലുള്ള വോട്ടര്‍മാരുടെ ചുമതല ഒരാളെ ഏല്‍പ്പിക്കുന്നു. ഇവരാണ് പേജ് പ്രമുഖന്മാര്‍. ഇവര്‍ വോട്ടു ചെയ്‌തെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അതാത് പേജ് പ്രമുഖന്മാര്‍ക്കാണ്. പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും വാഹനങ്ങളുള്‍പ്പെടെ വോട്ടു ചെയ്യാന്‍ ആവശ്യമായ സഹായങ്ങള്‍ ഏര്‍പ്പാടാക്കണം.
പാര്‍ട്ടി നിലപാട് കൃത്യമായി നേരിട്ട് വിശദീകരിക്കുക, പരിപാടികളില്‍ പങ്കെടുപ്പിക്കുക തുടങ്ങിയവയും ഇവര്‍ മാസങ്ങളായി ചെയ്തുവരുന്നു. ഏറ്റവും താഴെത്തട്ടില്‍ വോട്ടുറപ്പാക്കുന്ന നിശബ്ദ സൈന്യമെന്നാണ് പാര്‍ട്ടി നേതൃത്വം പേജ് പ്രമുഖരെ വിശേഷിപ്പിക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ പേജ് പ്രമുഖരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ പ്രദേശത്തും അമിത് ഷാ നേരിട്ട് ഇവരുടെ യോഗം വിളിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന അനുഭാവികളെയാണ് ചുമതല ഏല്‍പ്പിച്ചത്. സജീവ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കും അതിനാല്‍ മറ്റ് മേഖലകളില്‍ ശ്രദ്ധിക്കാം. ”എളുപ്പമല്ല, റിസ്‌ക്കുണ്ട്്. എന്നാല്‍ റിസള്‍ട്ട് വലുതായിരിക്കും”. തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അശോക് പട്ടേലിന്റെ പ്രതികരണം ഇങ്ങനെ.
സംഘടനാ സംവിധാനത്തില്‍ അടുക്കും ചിട്ടയും
നന്നായി ഗൃഹപാഠം ചെയ്താണ് ബിജെപി തെരഞ്ഞെടുപ്പിനിറങ്ങിയത്. അമിത് ഷായുടെ നേരിട്ടുള്ള നേതൃത്വത്തില്‍ സംഘടനാ സംവിധാനം ഉടച്ചുവാര്‍ത്തു. രാഹുല്‍ റാലികളുമായി കറങ്ങിയപ്പോള്‍ ഷാ പാര്‍ട്ടിയെ ചലിക്കുന്ന യന്ത്രമാക്കി.

രാജ്‌കോട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു
ഏറ്റവും താഴെത്തട്ടിലുള്ള പേജ് പ്രമുഖന്മാര്‍ കഴിഞ്ഞാല്‍ പിന്നീടുള്ളത് ബൂത്ത് കമ്മിറ്റികളാണ്. പേജ് പ്രമുഖന്മാര്‍ ബൂത്ത് പ്രസിഡന്റിനാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. വനിതകള്‍ക്കും ദളിത് വിഭാഗത്തിനും പ്രാധിനിത്യം ഉറപ്പാക്കിയിട്ടുള്ള കമ്മിറ്റികളില്‍ 25 അംഗങ്ങളുണ്ട്. ഓരോ ബൂത്ത് അംഗത്തിനും 25 പേരുടെയെങ്കിലും ചുമതലയുണ്ട്. അഞ്ചോ അതിലധികമോ ബൂത്തുകള്‍ ചേര്‍ന്ന ശക്തികേന്ദ്രമാണ് അടുത്ത യൂണിറ്റ്. സമൂഹമാധ്യമങ്ങളുടെ ചുമതലയും പ്രചാരണങ്ങളുടെ മേല്‍നോട്ടവും ഇവര്‍ വഹിക്കുന്നു. ഒരു മണ്ഡലത്തില്‍ അമ്പതോളം ശക്തികേന്ദ്രങ്ങളുണ്ടാകും. ഇതിന്റെ ഇന്‍ ചാര്‍ജ്ജുമാര്‍ എംഎല്‍എ അല്ലെങ്കില്‍ മണ്ഡലം ഭാരവാഹിക്കാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. അവര്‍ സംസ്ഥാന നേതൃത്വത്തിനും.
പാര്‍ട്ടി ചുമതലയുള്ളവരും കുടുംബാംഗങ്ങളും രാവിലെ പത്തരക്ക് മുന്‍പായി വോട്ടു ചെയ്യണമെന്നാണ് നിര്‍ദ്ദേശം. തുടര്‍ന്ന് മറ്റുള്ളവരെ വോട്ടു ചെയ്യിപ്പിക്കണം. വിസ്താരക് എന്നറിയപ്പെടുന്ന മുഴുവന്‍സമയ പ്രവര്‍ത്തകര്‍ വ്യത്യസ്ത ബൂത്തുകളിലായി ഗൃഹസമ്പര്‍ക്കത്തിലൂടെ ജനങ്ങളുടെ അഭിപ്രായമറിഞ്ഞ് നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കുന്നു. വോട്ടഭ്യര്‍ത്ഥിക്കാന്‍ വനിതാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കോള്‍ സെന്ററുകളും തുറന്നിട്ടുണ്ട്.
”ഒരാളെ അഞ്ച് തവണയെങ്കിലും വിളിക്കണമെന്നാണ് നിര്‍ദ്ദേശം. കോള്‍ സെന്ററില്‍ പരാതികള്‍ ലഭിക്കാറുണ്ട്. അത് നേതൃത്വത്തെ അറിയിക്കും. മുതിര്‍ന്ന നേതാക്കളോ എംഎല്‍എയോ നേരിട്ട് വിളിച്ച് പരിഹരിക്കും”. മഹിളാ മോര്‍ച്ച നേതാവ് ധ്വനി ശര്‍മ്മ പറഞ്ഞു. ജനങ്ങളുമായി നേരിട്ട് ബന്ധം പുലര്‍ത്തുക, നിഷേധ പ്രചാരണത്തെ തടയുക. ഇതാണ് ലക്ഷ്യം. മോദിയുടെയും യോഗിയുടെയും പ്രചാരണം, അടിത്തട്ടിലെ പ്രവര്‍ത്തനം- ഇതാണ് ഗുജറാത്തില്‍ ബിജെപിയുടെ ദ്വിമുഖ തന്ത്രം.
ശക്തമായ സംഘടനാ സംവിധാനമാണ് ബിജെപിയുടെ കരുത്തെങ്കില്‍ ദുര്‍ബലമായ പാര്‍ട്ടി ഘടകങ്ങളാണ് കോണ്‍ഗ്രസ്സിന്റെ തലവേദന. പതിറ്റാണ്ടുകളായി ഭരണത്തിലില്ലാത്തത് പാര്‍ട്ടിയുടെ ശക്തിക്ഷയിപ്പിച്ചു. സ്വാധീനമുള്ള നേതാക്കള്‍ പലരും പാര്‍ട്ടി വിട്ടു. തെരഞ്ഞെടുപ്പ് കാലത്തെ പരിമിതമായ പ്രവര്‍ത്തനം മാത്രമാണ് വര്‍ഷങ്ങളായി പാര്‍ട്ടി നടത്തുന്നതെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് തുറന്നുസമ്മതിച്ചു. ഇത്തവണ സമുദായ നേതാക്കളുടെ പിന്തുണ ലഭിച്ചത് മാത്രമാണ് നേട്ടം. പക്ഷെ അത് വോട്ടായി മാറുമെന്ന് പാര്‍ട്ടിക്കും ഉറപ്പില്ല.
















