കൊടുങ്ങല്ലൂര്‍: ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ കലിതുള്ളിയ കടല്‍ ഇന്നലെ പകല്‍ വീണ്ടും സാധാരണ നിലയിലായി. പലയിടങ്ങളിലും ഒന്നര കിലോമീറ്റര്‍ വരെ കടല്‍ വെള്ളം കയറി. പോലിസും സന്നദ്ധ പ്രവര്‍ത്തകരും തീരദേശവാസികളെ അഭയകേന്ദ്രങ്ങളിലെത്തിച്ചു. ദുരിതാശ്വാസ കേന്ദ്രങ്ങളിലെ പരിമിത സൗകര്യങ്ങളില്‍ തങ്ങളുടെ വിഷമസ്ഥിതിക്കു കാരണക്കാരായ ഉദ്യോഗസ്ഥരേയും സര്‍ക്കാരിനേയും പഴിക്കുന്നവരാണ് അധികവും.
അഴീക്കോട് മുനക്കല്‍ മുതല്‍ കാര വരെ കടലോരം എല്ലാവര്‍ഷവും കടല്ക്ഷോഭത്തിനിരയാവാറുണ്ട്. കടല്‍ഭിത്തി ഇല്ലാത്തതും ഉള്ള സ്ഥലങ്ങളില്‍ അത് തകര്‍ന്നതുമാണ് കടല്‍ കരയിലേക്ക് കയറാന്‍ കാരണം. ഈ പ്രദേശത്ത് കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്ന ആവശ്യം മാറി മാറി വരുന്ന ജനപ്രതിനിധികള്‍ അവഗണിച്ചു വരുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ കടലേറ്റം സുനാമിയെ അനുസ്മരിപ്പിക്കുന്നതാണ്.
ചെളിയും മണ്ണും നിറഞ്ഞ് ഭാഗികമായി തകര്‍ന്ന വീടുകള്‍ ഇനി എന്ന് താമസയോഗ്യമാക്കാനാകും എന്ന ആശങ്കയിലാണ് തീരദേശ വാസികള്‍. ഏക രക്ഷാമാര്‍ഗ്ഗമായ തീരദേശ റോഡ് തകര്‍ന്ന് താറുമാറായി. വീടുകള്‍ക്കും ചീനവലകളും വള്ളങ്ങള്‍ക്കും അടിയന്തിരമായി ധനസഹായം നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. വാടാനപ്പിള്ളി പഞ്ചായത്തിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങള്‍ സി.എന്‍ ജയദേവന് എംപി സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: