കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കടുത്ത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. നികുതി നല്‍കിയതിലുള്ള സാങ്കേതിക പിഴവ് പോലും കണ്ടെത്തി പിഴ ചുമത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി വ്യാപാരികളോട് അഞ്ചുവര്‍ഷത്തെ വാണിജ്യനികുതി കണക്ക് നല്‍കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിത്തുടങ്ങി. വ്യാപാര മേഖലയ്‌ക്ക് പുറമെ മറ്റു മേഖലകളിലേക്കും നടപടി വ്യാപിപ്പിക്കാനാണ് ആലോചന.
2011-12 സാമ്പത്തികവര്‍ഷം മുതല്‍ 2016-17 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്ക് നല്‍കാനാണ് വ്യാപാരികളോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നികുതിവെട്ടിപ്പ്, സാങ്കേതിക പിഴവു മൂലം നികുതി കുറച്ച് അടയ്‌ക്കല്‍ തുടങ്ങിയവ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണിത്. സംസ്ഥാനത്തെ മൂന്നരലക്ഷത്തോളം വ്യാപാരികളില്‍ 20 ശതമാനത്തിനും ഇതിനകം നോട്ടീസ് ലഭിച്ചുകഴിഞ്ഞു. നേരത്തെ നികുതിക്കണക്ക് സമര്‍പ്പിച്ച് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയവരോടാണ് വീണ്ടും കണക്ക് ആവശ്യപ്പെട്ട് വാണിജ്യനികുതി ഓഫീസുകളില്‍ നിന്ന് നോട്ടീസ് അയയ്‌ക്കുന്നത്. ഇത് വ്യാപാരികളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളവും പദ്ധതികളുടെ നടത്തിപ്പും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ നടപടി. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നടക്കം മുന്‍കൂര്‍ നികുതി വാങ്ങി പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. കൂടാതെ, കൂടുതല്‍ മദ്യശാലകള്‍ തുറക്കുന്നതിനും ആലോചനയുണ്ടായിരുന്നു. ഇതിനെല്ലാം പുറമെയാണ് വ്യാപാരികളില്‍ നിന്ന് നികുതി നല്‍കിയതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പണം കണ്ടെത്താന്‍ ശ്രമം നടത്തുന്നത്.
വ്യാപാരികള്‍ക്ക് പുറമെ സാധാരണ ജനങ്ങളില്‍ നിന്നുള്ള നികുതിയും കൃത്യമായി പിരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നികുതി പിരിവില്‍ ഒരുവിട്ടുവീഴ്ചയും പാടില്ല. നികുതി പിരിവില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ബില്ലുകള്‍ മാറി നല്‍കുന്നതിന് നേരത്തെ തന്നെ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
















