മലപ്പുറം: വൈക്കം സ്വദേശി അഖിലയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട കേസ് പരമോന്നത നീതിപീഠത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ ഈ കേസിന്റെ നാള്‍വഴികള്‍ തേടുമ്പോള്‍ അതിന് മലപ്പുറവുമായുള്ള ബന്ധം ചെറുതല്ല. മലപ്പുറം സ്വദേശികളുടെ ഇടപെടലും സത്യസരണിയെന്ന വിവാദ മതപരിവര്‍ത്തന കേന്ദ്രവും ഈ കേസില്‍ നിര്‍ണായക ഘടകങ്ങളാണ്. 2016 ജനുവരി ആറിനാണ് വൈക്കം സ്വദേശിയായ അശോകന്‍ തന്റെ മകളെ കാണാനില്ലെന്ന പരാതിയുമായി മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലെത്തിയത്.
അശോകന്റെ പരാതിയിലുള്ള അന്വേഷണത്തില്‍ അഖിലയുടെ സഹപാഠിയായ അങ്ങാടിപ്പുറം സ്വദേശിനി ജസീനയുടെ പിതാവ് അബൂബക്കര്‍ അറസ്റ്റിലായി. പക്ഷേ അഖിലയെ കണ്ടെത്താനായില്ല. ജനുവരി 19ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചു. തന്നെയാരും തട്ടികൊണ്ടുപോയില്ലെന്ന് ജനുവരി 25ന് നേരിട്ടെത്തി അഖില മൊഴി നല്‍കിയതോടെ സ്വന്തം ഇഷ്ടപ്രകാരം പോകാനും കോടതി അനുമതി നല്‍കി.
തുടര്‍ന്ന് ദീര്‍ഘനാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ മഞ്ചേരിയിലുള്ള സത്യസരണിയിലായിരുന്നു അഖില. ഹാദിയ എന്നു പേരുമാറ്റിയതും ഇവിടെ വെച്ചാണ്. ആഗസ്റ്റ് 16ന് അശോകന്‍ വീണ്ടും ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചു. സപ്തംബര്‍ 27ന് കോടതിയിലെത്തിയ അഖില നിലപാടില്‍ ഉറച്ചുനിന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനബയുടെ കൂടെ പോകണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
ഡിസംബര്‍ 21ന് കോടതിയില്‍ ഹാജരാകാനിരിക്കെ 19ന് കോട്ടക്കല്‍ പുത്തൂരിലെ മഹലില്‍ വെച്ച് ഷെഫിന്‍ ജഹാനുമായി വിവാഹം നടത്തി. എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഒതുക്കുങ്ങല്‍ പഞ്ചായത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. അഖിലയുടെ വിവാഹം അസാധുവാണെന്ന് മെയ് 24ന് ഹൈക്കോടതി വിധിച്ചു. മാതാപിതാക്കള്‍ക്കൊപ്പം അഖിലയെ വിടുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
















