കുമളി: ഒന്നാംമൈല്‍-ഒട്ടകത്തലമേട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടുറോഡില്‍ കട്ടിലില്‍ കിടന്ന് യുവാവ് പ്രതിഷേധിച്ചു.
കുമളി ഒട്ടകത്തലമേട് സ്വദേശി തൊണ്ടുവയലില് മനോജാണ് നാല് മണിക്കൂര്‍ നാല് മിനിറ്റ് നാല് സെക്കന്റ് കിടന്നുകൊണ്ട് വേറിട്ട പ്രതിഷേധം നടത്തിയത്. റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് നിരവധി വര്‍ഷങ്ങളായി. നൂറ്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്നതും ധാരാളം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്നതുമായ ഒട്ടകത്തലമേട്ടിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികള്‍ നിരവധി പ്രധിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനെ തുടര്‍ന്നാണ് പൊതു പ്രവര്‍ത്തകനായ മനോജ് വ്യത്യസ്ത സമരവുമായി രംഗത്ത് വന്നത്. സ്ഥലം എംഎല്‍എ ഇ.എസ്. ബിജിമോളും ജില്ലാ പഞ്ചായത്ത് മെമ്പറും ഈ റോഡിനായി ലക്ഷക്കണക്കിന് രൂപ വകയിരുത്തിയതായി പ്രസ്താവന നടത്തിയെങ്കിലും എല്ലാം വെറും രഷ്ട്രീയ തട്ടിപ്പ് മാത്രമായിരുന്നന്നും അഞ്ച് വര്‍ഷത്തിലധികമായി തകര്‍ന്ന് കിടക്കുന്ന റോഡിന് യാതൊരു പരിഹാരവും ഉണ്ടാകാത്തതിനാലാണ് താന്‍ സമരത്തിനിറങ്ങിയതെന്നും മനോജ് ജന്മഭൂമിയോട് പറഞ്ഞു.
സഞ്ചാര പാത ഗതാഗത യോഗ്യമല്ലാതായതിനെ തുടര്‍ന്ന് ഇവിടുത്തെ വിനോദ സഞ്ചാരവും നിലച്ചു. പതിനൊന്നേക്കാലോടെ സുഹൃത്തുക്കള്‍ നല്കിയ നാരങ്ങാനീര് കുടിച്ച് സമരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: