ഇടുക്കി: ഏലം ലേലത്തില്‍ പിടിച്ചവര്‍ നിശ്ചിത സമയത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ അവരുടെ ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് തുകയീടാക്കുമെന്ന് സ്പൈസസ് ബോര്‍ഡ് മുന്നറിയിപ്പു നല്കി.
ഏലത്തിന്റെ ലൈസന്‍സ് മാര്‍ക്കറ്റിങ് ചട്ടമനുസരിച്ചായിരിക്കും ഈ നടപടിയെന്ന് ബോര്‍ഡ് അറിയിച്ചു. ഏലം ലേലത്തില്‍ പിടിച്ചാല്‍ പത്തു ദിവസത്തിനകം കര്‍ഷകര്‍ക്ക് തുക നല്‍കണമെന്നാണ് ചട്ടം. ലേലത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിത തുക സ്പൈസസ് ബോര്‍ഡില്‍ ബാങ്ക് ഗ്യാരന്റിയായി നല്‍കേണ്ടതുണ്ട്. ലേലത്തുക നിശ്ചിത സമയത്തിനുള്ളില്‍ നല്‍കാത്ത പക്ഷം ഈ ബാങ്ക് ഗ്യാരന്റിയില്‍നിന്ന് പണം ഇടാക്കി കര്‍ഷകര്‍ക്ക് കൊടുക്കാനാണ് തീരുമാനമെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എ ജയതിലക് പറഞ്ഞു.
ലേലം കഴിഞ്ഞ് നിശ്ചിത ദിവസത്തിനുള്ളില്‍ പണം ലഭിക്കാത്ത കര്‍ഷകര്‍ സ്പൈസസ് ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് ഡോ.ജയതിലക് അറിയിച്ചു. തക്കതായ കാരണം കാണിക്കാതെ ലേലത്തുക നല്കുന്നതില് വീഴ്ച വരുത്തുന്നതായി സ്പൈസസ് ബോര്‍ഡിന് ബോധ്യപ്പെട്ടാല്‍ അത് വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കും.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ഏലം ലേലത്തിന്റെ ശരാശരി തുകയാണ് ഓരോ ലൈസന്‍സ് അപേക്ഷകനും ബാങ്ക് ഗ്യാരന്റിയായി നല്‍കേണ്ടത്. വ്യവസ്ഥകളില്‍ നിന്ന് വ്യതിചലിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കാന്‍ ഏലം ലൈസന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് നിയമം സ്പൈസസ് ബോര്‍ഡിന് അധികാരം നല്‍കുന്നുണ്ട്.ഇലക്ട്രോണിക് ലേലത്തിലൂടെ ഏലത്തിന്റെ വിപണനത്തില്‍ വിപ്ലവകരമായ മാറ്റമാണ് സ്പൈസസ് ബോര്‍ഡ് കൊണ്ടു വന്നത്. ഇടുക്കിയിലെ പുറ്റടി, തമിഴ്നാട്ടിലെ ബോഡി നായ്ക്കന്നൂര്‍ എന്നിവിടങ്ങളിലാണ് ഇ-ലേല കേന്ദ്രങ്ങളുള്ളത്.
കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനും ലേലത്തിന്റെ നടപടികള്‍ സുതാര്യമാക്കാനും വേണ്ടിയാണ് സ്പൈസസ് ബോര്‍ഡ് ഇ-ലേല കേന്ദ്രങ്ങള്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: