കണ്ണൂര്‍: സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജെനതിരെ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉയര്‍ന്ന സാഹചര്യം ഉപയോഗപ്പെടുത്തി പാര്‍ട്ടി ഘടകങ്ങളില്‍ പിടിമുറുക്കാന്‍ എം.വി. ജയരാജന്‍. നേരത്തെ ജില്ലയിലെ പാര്‍ട്ടി വേദികളില്‍ സജീവമായിരുന്ന ജയരാജന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെന്ന നിലയില്‍ തിരുവനന്തപുരത്താണ്.
പി. ജയരാജന്റെ ഏകാധിപത്യത്തില്‍ ഒതുക്കപ്പെട്ട നേതാക്കളില്‍ ഒരാളാണ് എം.വി. ജയരാജന്‍. പി. ജയരാജനെതിരെ സംസ്ഥാന കമ്മറ്റിയെടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് എം.വി. ജയരാജന്‍ തയ്യാറാക്കിയ സന്ദേശം സിപിഎമ്മുകാര്‍ മുഖേന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ‘സംസ്ഥാന സമിതി ചേരുന്നത് കുഴിമന്തി കഴിക്കാനല്ലെന്നും വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്താത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്നും അതുകൊണ്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജീവനുള്ളതാകുന്നതെന്നുമാണ്’ സന്ദേശം.
ജില്ലയിലെ പ്രമുഖരായ എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവരുടെ പിന്‍തുണ എം.വി. ജയരാജനുണ്ട്. ജയരാജന്റെ ഒറ്റയാള്‍ പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട നേതാക്കളാണിവര്‍. പി.ജയരാജെനതിരെ വാളോങ്ങി നില്‍ക്കുന്ന ഇവരെ കൂട്ട് പിടിച്ച് ജില്ലയില്‍ ആധിപത്യമുറപ്പിക്കാനാണ് എം.വി. ജയരാജന്റെ ശ്രമം. പി. ജയരാജനെ പിന്‍തുണക്കുകയാണെന്ന നിലപാടെടുത്ത് അണികളില്‍ സ്വാധീനമുണ്ടാക്കി പാര്‍ട്ടി സ്ഥാനത്തെത്തുകയെന്ന തന്ത്രമാണ് എംവി സ്വീകരിക്കുന്നത്. ഏരിയാ സമ്മേളനങ്ങള്‍ക്ക് തൊട്ടുമുന്‍പ് വിഷയം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചതും ഇതേ ലക്ഷ്യത്തോടെ. കോടിയേരിയുടെ വലംകൈയ്യായ പി. ജയരാജനതിരായ ആരോപണം അവസാന നിമിഷം വരെ ചോര്‍ന്നു പോകാതെ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചത് കണ്ണൂരില്‍ നിന്നുള്ള പ്രമുഖരായ നേതാക്കളുടെ പിന്‍തുണയോടെയാണ്.
മനോജ് വധക്കേസിലും അരിയില്‍ ഷുക്കൂര്‍ വധക്കേസിലും പി. ജയരാജന്‍ ജയിലിലായപ്പോള്‍ പകരം ജില്ലാ സെക്രട്ടറിയായത് എം.വി. ജയരാജനായിരുന്നു. യുഎപിഎ ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകളില്‍പെടുന്ന കുറ്റകൃത്യങ്ങളില്‍ പ്രതിയായ പി. ജയരാജന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ സംസ്ഥാന നേതൃത്വത്തിലുള്ള സ്വാധീനം ഉപയോഗിച്ച് വീണ്ടും ജില്ലാ സെക്രട്ടറിയായി. ഒന്നില്‍ കൂടുതല്‍ കൊലക്കേസില്‍ പ്രതിയായ പി. ജയരാജനെ സ്ഥാനത്തു നിന്ന് നീക്കുന്നതിനു പകരം കേസ് അലങ്കാരമാക്കി പാര്‍ട്ടിയില്‍ അദ്ദേഹത്തെ കൂടുതല്‍ ശക്തനാക്കുകയായിരുന്നു. പി. ജയരാജന്‍ പാര്‍ട്ടി ലൈന്‍ മറികടന്ന് സമാന്തര രാഷ്‌ട്രീയ സംവിധാനമാണ് കണ്ണൂരില്‍ ഉയര്‍ത്തിയത്.
















