തിരുവനന്തപുരം: ആറ്റുകാല്‍ ആശുപത്രിയില്‍ ആക്രമണം അഴിച്ചുവിട്ട സിപിഎം ക്രിമിനലുകള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പോലീസ് നിസ്സാര കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.
മരുതൂര്‍ക്കടവ്, കാലടി പ്രദേശങ്ങളിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രാഹുല്‍, ഗൗരീശങ്കര്‍, അനീഷ്, വിഷ്ണു എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്. ഇവര്‍ ആറ്റുകാല്‍ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് കൈ തല്ലിയൊടിക്കുകയും ജീവനക്കാരെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെ ചുമത്തി കേസ്സെടുക്കുന്നതിനു പകരം സിപിഎം നിര്‍ദ്ദേശപ്രകാരം നിസ്സാര വകുപ്പുകള്‍ ചുമത്തുകയായിരുന്നു. ഇതോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ 20,000 രൂപവീതം ഓരോരുത്തരും കെട്ടിവച്ച് ജാമ്യം നേടി.
സ്റ്റേഷനില്‍ നിന്ന് ആദ്യം നല്കിയ വിവരം ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പു ചുമത്തി കേസ്സെടുക്കുമെന്നുമായിരുന്നു. എന്നാല്‍ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി പോലീസിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ആദ്യം ചുമത്തിയ വകുപ്പുകള്‍ മാറ്റി എഴുതിപ്പിക്കുകയായിരുന്നു. പിടിയിലായവര്‍ സ്ഥലത്ത് സ്ഥിരം സംഘര്‍ഷം ഉണ്ടാക്കുന്ന സിപിഎം ഗുണ്ടകളാണ്. എന്നിട്ടും പ്രതികള്‍ക്ക് ജാമ്യത്തില്‍ ഇറങ്ങാന്‍ വേണ്ടുന്ന ഒത്താശ പോലീസ് ചെയ്തുകൊടുക്കുകയായിരുന്നു.
പോലീസ് ആദ്യം മുതല്‍ തന്നെ പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്കുന്ന രീതിയിലായിരുന്നു നിലകൊണ്ടത്. അക്രമം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് പോലീസ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് സിസിടിവി ദ്യശ്യം പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങളും ഒരുക്കി.
സ്ഥലത്ത് ചെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായി എടുക്കേണ്ട ഫോര്‍ട്ട് എസ്ഐ ഷാജിമോന്‍ ദൃശ്യങ്ങള്‍ സിഡിയിലാക്കി പോലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ എത്തിച്ചാല്‍ പ്രതികളെ പിടികൂടാം എന്ന് നിലപാടെടുത്തു. സമൂഹമാധ്യമങ്ങളില്‍ ആശുപത്രി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതോടെ പ്രതികളെ സ്റ്റേഷനില്‍ ഹാജരാക്കാന്‍ പാര്‍ട്ടി നേതാക്കളോട് പോലീസ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയിലാണ് ജാമ്യംലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി പോലീസ് ഗുണ്ടകളെ കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: