തിരുവനനന്തപുരം : ദല്‍ഹി ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാലയിലെ ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ അവസാന ഭരണമായിരിക്കും ഇത്തവണത്തേതെന്ന് യൂണിയന്‍ മുന്‍ ജോയിന്റ് സെക്രട്ടറിയും എബിവിപി നേതാവുമായ സൗരവ് ശര്‍മ്മ. 2012 വരെ ഇടതു സംഘടനകള്‍ മാത്രമായിരുന്നു ക്യാമ്പസിലുണ്ടായിരുന്നത്. എസ്എഫ്‌ഐ, എഐഎസ്എഫ്, ഡിഎസ്എഫ്, എഐഎസ്എ എന്നീ സംഘടനകളെല്ലാം ഇടതു ആശയം പ്രചരിപ്പിക്കുന്നവര്‍. ഇവര്‍ തമ്മിലായിരുന്നു മത്സരം. ദേശീയതയെക്കുറിച്ച് സംസാരിക്കാന്‍പോലും ആര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. ഇന്ന് ജെഎന്‍യുവിലെ ഏറ്റവും വലിയ സംഘടന എബിവിപിയാണ്. നാലു ഇടതു സംഘടനകളും മുന്നണിയായി നിന്നാണ് ഇത്തവണ എബിവിപിയ്‌ക്കെതിരെ മത്സരിച്ചത്. അവര്‍ക്ക് വിജയിക്കാനായി എന്നത് സത്യം. എന്നാലിത് അവസാന ജയമാണ്. അടുത്ത തെരഞ്ഞെടുപ്പോടെ ക്യാമ്പസില്‍ നിന്ന് ഇടതു രാഷ്‌ട്രീയം ഇല്ലാതാകും. ശര്‍മ്മ പറഞ്ഞു.
എബിവിപിയുടെ വളര്‍ച്ച അധ്യാപകരിലും മാറ്റമുണ്ടാക്കിയതായും ശര്‍മ്മ പറഞ്ഞു. ദേശ വിരുദ്ധത പ്രചരിപ്പിക്കുന്ന അധ്യാപകര്‍ നിരവധി പേരുണ്ടായിരുന്നു. കാശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്ന് ക്ലാസ് മുറിയില്‍ പറയാന്‍ മടിയില്ലാത്ത അധ്യാപകനും സൈന്യത്തേയും സംവിധാനത്തേയും ആക്ഷേപിക്കുന്ന അധ്യാപക സംഘടനകളും. അവര്‍ക്കൊക്കെ ഇപ്പോള്‍ ഭയമാണ്. തങ്ങളുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടും എന്നതിന്റെ ഭയം.
വൈസ് ചാന്‍സലര്‍ക്കെതിരായി ഇപ്പോള്‍ നടക്കുന്നത് അനാവശ്യ സമരമാണ്. നിയമവും ചട്ടവും നടപ്പിലാക്കുക മാത്രമാണ് വിസി ചെയ്തത്. നിയമനിഷേധികളായ ഇടത് അധ്യാപകര്‍ക്കും വിദ്യാര്‍ത്തികള്‍ക്കും അത് പിടിക്കുന്നില്ല. എബിവിപി മഹാറാലിയില്‍ പങ്കെടുക്കാനെത്തിയ ശര്‍മ്മ പറഞ്ഞു.
















