തിരുവനന്തപുരം: കേരളം അഭിമാനം മാര്‍ക്‌സിസം ഭീകരവും എന്ന മുദ്രാവാക്യം ഉയര്‍ത്തി എബിവിപി നടത്തുന്ന ചലോകേരള പരിപാടിയില്‍ പങ്കെടുക്കാന്‍ കാശ്മീരില്‍ നിന്നെത്തിയിരിക്കുന്നത് 129 പേര്‍. ഇതില്‍ 19 പെണ്‍കുട്ടികള്‍. അതില്‍ രണ്ടുപേര്‍, റിംഷയും ആമിനയും ശ്രദ്ധ പിടിച്ചുപറ്റി. കാശ്മീരില്‍ നിന്നെത്തിയ മുസ്ലിം പെണ്‍കുട്ടികള്‍ എന്നതുതന്നെയാണ് പ്രതേ്യകത.
എബിവിപിയെ കുറിച്ചു പറയുമ്പോള്‍ ഇരുവര്‍ക്കും നൂറു നാവ്. ”വിദ്യാര്‍ഥികള്‍ക്ക് വിശ്വാസിക്കാനും അഭിമാനിക്കാനും പറ്റുന്ന സംഘടന എബിവിപിയാണ്. ഒരുതരത്തിലുള്ള വിഭാഗീയതയും ഇതേവരെ അനുഭവപ്പെട്ടിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുന്നു എന്നതിലുപരി കൂടുതല്‍ സുരക്ഷിതബോധം തോന്നുകയും ചെയ്യുന്നു.” ജമ്മുകാശ്മീര്‍ സര്‍വകലാശാലയില്‍ അവസാനവര്‍ഷ നിയമ വിദ്യാര്‍ഥിയായ റിംഷ അലിഖാന്‍ ജന്മഭൂമിയോട് പറഞ്ഞു.
കാശ്മീരിന്റെ മുഖച്ഛായ മാറ്റുന്നത് ഭീകരവാദമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ അഴിഞ്ഞാടുന്ന മാര്‍ക്‌സിസ്റ്റ് ക്രൂരതയ്‌ക്ക് തടയിടണം. ഭീകതയുടെ പ്രശ്‌നം അനുഭവിച്ചതിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നത്, റിംഷ പറഞ്ഞു.
നാലുവര്‍ഷമായി എബിവിപിയില്‍ പ്രവര്‍ത്തിക്കുന്ന റിംഷ അധ്യാപകനായ മുഹമ്മദ് അലിയുടെയും വീട്ടമ്മ ഷൈജാബാനുവിന്റെയും മൂത്തമകളാണ്.
എബിവിപിയില്‍ പുതുമുഖമാണ് ആമിന. പോലീസുകാരനായ മുഹമ്മദിന്റെ മകളായ ഈ ടൂറിസം ബിരുദ വിദ്യാര്‍ഥിനിക്കും സംഘടനയെക്കുറിച്ചു പറയാന്‍ നല്ലതുമാത്രം. ”എബിവിപിയിലെ കൂട്ടായ്‌മയും സഹകരണവും ഏറെ ഇഷ്ടപ്പെട്ടു. വ്യത്യസ്തമായ അവസരങ്ങളിലേക്ക് വഴിതുറക്കാനും എബിവിപിയില്‍ ചേരുന്നതിലൂടെ സാധ്യമായി, ആമിന പറഞ്ഞു. സംസ്ഥാനസമിതിഅംഗം നൈന ദോഗ്രയുടെ നേതൃത്വത്തിലാണ് ജമ്മുകാശ്മീരില്‍നിന്നുള്ള പെണ്‍ സംഘം എത്തിയിരിക്കുന്നത്.
ജമ്മു കേന്ദ്രസര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടിയ നൈനദോഗ്ര എബിവിപിയുടെ പൂര്‍ണസമയപ്രവര്‍ത്തകയാണ്. നിയമവിദ്യാര്‍ഥിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ഭാവന ഭാട്ടി, പ്ലസ്ടു വിദ്യാര്‍ഥിനി നന്ദിതാശര്‍മ, ബിരുദവിദ്യാര്‍ഥിനി സൊണാലി വൈദ് എന്നിവര്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്ത്’സംഘത്തിലുണ്ട്.
















