തിരുവനന്തപുരം: കളങ്കമില്ലാത്ത മതേതരത്വം എന്താണെന്ന് തന്നെ പഠിപ്പിച്ചത് പരമേശ്വര്‍ജിയാണെന്ന് സുരേഷ് ഗോപി എംപി. കേരളം കണ്ട ദുരന്തസംഭവമാണ് അതിനുകാരണം. മാറാട് കലാപമുണ്ടായപ്പോള്‍ ഇരുകൂട്ടരുമായി ചര്‍ച്ച ചെയ്യാന്‍ അന്നത്തെ മുഖ്യമന്ത്രി എന്നെയും ചുമതലപ്പെടുത്തി. അതനുസരിച്ച് ചെന്നപ്പോഴാണ് പരമേശ്വര്‍ജിയെ ആദ്യം കാണുന്നത്.
നിഷ്‌കളങ്കമായ മതേതരത്വമെന്തെന്നും അതിന്റെ കേദാരം ഹിന്ദുത്വമാണെന്നും എനിക്ക് ബോധ്യമായത് ആ കൂടിക്കാഴ്ചയിലാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ മതേതരത്വം പഠിപ്പിക്കാന്‍ ഇങ്ങോട്ട് വരേണ്ടതില്ല എന്ന മട്ടില്‍ എന്നെ പരമേശ്വര്‍ജി പറഞ്ഞുവിട്ടു. അതൊരു അലങ്കാരം ചാര്‍ത്തി കിട്ടയതായാണ് എനിക്ക് തോന്നിയത്. എന്നെ ബിജെപിയുമായി അടുപ്പിക്കുന്നതിന്റെ തുടക്കം അതുതന്നെ. അന്ന് പരമേശ്വര്‍ജി പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും അംഗീകരിച്ചിരുന്നുവെങ്കില്‍ പിന്നീട് രാഷ്‌ട്രീയത്തില്‍ മതത്തിന്റെ പേരില്‍ ഉണ്ടായ പല അഹിതങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
രാഷ്‌ട്രീയത്തിലെ എന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ പരമേശ്വര്‍ജിയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പതിറ്റാണ്ടുമുമ്പ് രാഷ്‌ട്രീയത്തിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോയത് അദ്ദേഹമാണ്. അന്നുമുതല്‍ ഇന്നുവരെ എന്റെ വഴികാട്ടിയും ഗുരുനാഥനുമാണ് പരമേശ്വര്‍ജി.
കേരളത്തിലെ പ്രതേ്യക രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇവിടെനിന്ന് ബിജെപിയുടെ ഒരു പ്രതിനിധി പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് അന്നത്തെ ദേശീയ നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും തീരുമാനിച്ചു. ഏകകണ്ഠമായി അവര്‍ നിശ്ചയിച്ചത് പരമേശ്വര്‍ജിയെയാണ്. എന്നാല്‍ പരമേശ്വര്‍ജി സ്വയം പിന്‍മാറി പകരം എന്റെപേര് നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ മദ്ധ്യപ്രദേശില്‍നിന്നു രാജ്യസഭാ അംഗമായി. പിന്നീട് കേന്ദ്ര മന്ത്രിയായി. ഇപ്പോള്‍ എംഎല്‍എയും. എല്ലാം നേട്ടങ്ങള്‍ക്കും കാരണം പരമേശ്വര്‍ജിയുടെ സ്ഥാനം ത്യജിക്കലാണ്.
രാഷ്‌ട്രീയത്തില്‍ പഞ്ചായത്ത് അംഗമാകാന്‍പോലും സമ്മര്‍ദ്ദങ്ങളും സ്വാധീനവും ചെലുത്തുന്ന കാലത്ത് പരമേശ്വര്‍ജിയെപ്പോലെയുള്ളവര്‍ക്കേ ലഭിച്ച സ്ഥാനം മറ്റൊരാള്‍ക്ക് നല്‍കാനാവൂ. കേരളത്തില്‍ ഹിന്ദുത്വശക്തികളോടുള്ള എതിര്‍പ്പുകളെ ചെറുത്തുനില്‍ക്കാന്‍ പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ പ്രവര്‍ത്തനം ഏറെ സഹായകമാണ്. ഇന്നും അത്തരം ശക്തികള്‍ സജീവമാണ്; ചെറുത്തുനില്‍പ്പ് അനിവാര്യവും. മുന്‍ഗാമികളുടെ മാര്‍ഗം പിന്‍തുടരാന്‍ നമുക്ക് കഴിയണം- രാജഗോപാല്‍ പറഞ്ഞു.
















