ഇരിക്കൂര്‍: മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്നു എന്ന പ്രചരണത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളെന്ന് സംശയം. ജില്ലയിലെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്നു എന്നതരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്നത്. ഇത്തരം വ്യാജ പ്രചരണത്തിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഉത്തരേന്ത്യയില്‍ വിപുലമായി നടക്കുന്ന ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിട്ടുണ്ട്. ദീപാവലി കഴിഞ്ഞാല്‍ ഇവര്‍ മടങ്ങിയെത്തുമെന്നാണ് സൂചന.
എന്നാല്‍ ചിലര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെ തൊഴിലെടുക്കുന്ന ചെങ്കല്‍ മേഖലകളിലൊക്കെ ഇപ്പോഴും ഇവര്‍ സജീവമാണ്. ശ്രീകണ്ഠപുരം, മലപ്പട്ടം, ചേപ്പറമ്പ്, ഇരിക്കൂര്‍, കല്ല്യാട്, ഊരത്തൂര്‍, പടിയൂര്‍ തുടങ്ങിയ നൂറുകണക്കിന് പ്രദേങ്ങളിലെ ചെങ്കല്‍ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. ഇതുകൂടാതെ നിര്‍മ്മാണ മേഖലകളിലും ഹോട്ടല്‍ മേഖലകളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ഏറെയാണ്. ദിനംപ്രതി ജില്ലയില്‍ നിന്നും നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകുമ്പോള്‍ അതിലിരട്ടിപ്പേര്‍ദിനംപ്രതി ഇവിടെയെത്തുന്നുമുണ്ട്.
അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കുന്നുണ്ട്. ആവാസ് എന്ന പേരിലുള്ള ആരോഗ്യം ഇന്‍ഷൂറന്‍സ് പദ്ധതി, അപ്‌നാഘര്‍ പദ്ധതി, തിരിച്ചറിയല്‍കാര്‍ഡ്, ആരോഗ്യ പരിശോധനാ കേമ്പുകള്‍, മലയാളം വിദ്യാഭ്യാസം നല്‍കല്‍ തുടങ്ങിയവ ഇവയില്‍ചിലത് മാത്രമാണ്.
ബംഗാള്‍, ആസാം, യുപി, മഹാരാഷാട്ര, തമിഴ്‌നാട്, ബീഹാര്‍, കര്‍ണ്ണാടക, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുളളവരൊക്കെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഹിന്ദുക്കളും മുസ്ലീംകളും ഉണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളും ചില മേഖലകളില്‍ ഉണ്ട്. നിര്‍മ്മാണ മേഖലയിലാണ് ഇവര്‍ ഏറെയും ജോലിചെയ്യുന്നത്. എന്നാല്‍ അടുത്ത കാലത്തായി നിര്‍മ്മാണമേഖലയില്‍ അനുഭവപ്പെട്ട മാന്ദ്യം തൊഴിലാളികളെ ബാധിച്ചിട്ടുണ്ട്.
മണലിന്റെ ലഭ്യതക്കുറവ്, ക്രഷറുകള്‍, ക്വാറികള്‍ എന്നിവ അടച്ചുപൂട്ടിയതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍, സിമന്റ്, കമ്പി എന്നിവയുടെ വിലവര്‍ദ്ധനവ്, എന്നിവയെല്ലാം നിര്‍മ്മാണ മേഖലയെ തളര്‍ത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലും 25,000 രൂപ മുതല്‍ 50,000 രൂപ വരെ ജോലി ഇനത്തില്‍ കിട്ടുന്ന തൊഴിലാളികള്‍ ഇവിടങ്ങളിലുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഏറെയാണ്. കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നു വില്‍പന നടത്തുന്നവരും മോഷ്ടാക്കളും ഇക്കൂട്ടത്തിലുണ്ട്.
സ്വന്തം സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരും മതതീവ്രവാദസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ മേഖലയില്‍ ഉണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇത്തരം തൊഴിലാളികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പനയും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ളവര്‍ ന്യൂനപക്ഷം മാത്രമേ ഉള്ളൂ. ഭൂരിഭാഗം പേരും ജീവിതവൃത്തിക്കായി കഠിനാധ്വാനം ചെയ്യുന്നവരാണ്.
എവിടെയോ നടന്ന ചില അക്രമ സംഭവങ്ങള്‍ വാട്‌സ് ആപ്പിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഇത് മറുനാടന്‍ തൊഴിലാളികളില്‍ ഭീതിയും അരക്ഷിത ബോധവും വളര്‍ത്തിയിട്ടുണ്ട്. കണ്ണൂരിര്‍, കലക്ടര്‍, എസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം പ്രചരണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇവരടങ്ങുന്ന സംഘം മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഇവിടെ കാര്‍ഷിക മേഖലകളില്‍ ജോലിചെയ്യാന്‍ മടിക്കുന്ന ഇക്കൂട്ടര്‍ ഇവിടെയുള്ള ഒട്ടുമിക്ക കാര്‍ഷിക വിളകളും സ്വന്തം നാട്ടിലെത്തിച്ച് കൃഷിചെയ്തുവരുന്നുണ്ട്.
















