ന്യൂദല്‍ഹി: എഐസിസിയുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ഹൈക്കമാന്റിന് സമര്‍പ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടിക വിവാദത്തില്‍. വനിതകള്‍ക്കും യുവാക്കള്‍ക്കും പേരിന് മാത്രമാണ് പ്രാതിനിധ്യം. പട്ടികയില്‍ സോളാറിലെ വിവാദ നായകരെല്ലാം ഉള്‍പ്പെട്ടിട്ടുമുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് പട്ടികയില്‍ അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ കേരളത്തെ ഒഴിവാക്കി എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എ ഗ്രൂപ്പിന് മേധാവിത്വമുള്ള 282 പേരുകളുടെ പട്ടികയില്‍ 14 വനിതകള്‍ മാത്രമാണ്. പകുതിയോളം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നും ഇതില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും ദളിതര്‍ക്കും പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പുതുമുഖങ്ങളില്‍ ഭൂരിഭാഗവും 60 വയസ് പിന്നിട്ടവരാണ്. വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള, എന്‍.ശക്തന്‍, എ.എ ഷുക്കൂര്‍, ബാബു പ്രസാദ്, വി.ജെ. പൗലോസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് പുതുമുഖങ്ങള്‍. രാജ്‌മോഹന്‍ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും ഒഴിവാക്കി. നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ ഇരുപത് ശതമാനത്തില്‍ താഴെ. പത്ത് ശതമാനം പോലും ദളിത് പ്രാതിനിധ്യമില്ല. ഇടുക്കി, കൊല്ലം, കോഴിക്കോട് ജില്ലകളില്‍നിന്ന് വനിതകളില്ല. ഗ്രൂപ്പില്ലാതെ ഇടംനേടിയവര്‍ വിരളം.
പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെ പല നേതാക്കളെയും ജില്ല മാറ്റിയാണ് തിരുകിക്കയറ്റിയത്. വനിതയും പുതുമുഖവുമായി ഇടംനേടിയ വാമനപുരത്തുള്ള രമണി പി നായര്‍ നാവായിക്കുളത്തിന്റെ പ്രതിനിധിയായാണ് പട്ടികയിലെത്തിയത്. കരകുളം കൃഷ്ണപിള്ളയെ വെമ്പായത്തുനിന്നും തിരുവനന്തപുരത്തെ പ്രവര്‍ത്തകനായ ജി.വി. ഹരിയെ കാഞ്ഞങ്ങാട് ബ്ലോക്കില്‍നിന്നും ഉള്‍പ്പെടുത്തി. കെ.മുരളീധര്‍, വി.എം. സുധീരന്‍ തുടങ്ങിയ നേതാക്കളും എംപിമാരും പരാതിയുമായെത്തിയതോടെ പട്ടിക ഹൈക്കമാന്റ് മരവിപ്പിച്ചിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്താനായിട്ടില്ല. ഇന്ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തും.
















