കനല്‍വഴികള്‍ താണ്ടുന്ന ബാല്യം; കവിതകളില്‍ നിറയുന്നത് ജീവിതം
വിളപ്പില്‍: ഇക്കഴിഞ്ഞ ദേശീയ രക്തദാനദിനത്തില്‍ കേരളം ഏറ്റുപാടിയ വരികളാണിത്. രക്തദാനത്തിന്റെ സന്ദേശമുണര്‍ത്തിയ ഈ വരികള്‍ കുറിച്ചിട്ടതും പാടിയതും ജീവിതത്തിന്റെ കനല്‍വഴികളിലൂടെ സഞ്ചരിക്കുന്ന കൗമാര കവി. പൂവച്ചല്‍ വീരണകാവ് സിദ്ധാര്‍ഥ് ഭവനില്‍ പരേതനായ മണികണ്ഠന്‍നായര്‍-ജയകുമാരി ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആ കവി.
സ്‌കൂള്‍ തലത്തില്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ രചനാ മത്സരത്തില്‍ നിന്നാണ് സിദ്ധാര്‍ഥിന്റെ കവിത രക്തദാനദിന സന്ദേശത്തിനായി കേരള ബ്ലഡ് ഡോണേഴ്‌സ് സൊസൈറ്റി തെരഞ്ഞെടുത്തത്. വരികളിലെ ഊര്‍ജംചോരാത്ത സിദ്ധാര്‍ഥിന്റെ ആലാപനവും സംഘാടകര്‍ക്ക് ഇഷ്ടമായി. തുടര്‍ന്നാണ് സിദ്ധാര്‍ഥിന്റെ ശബ്ദത്തില്‍ തന്നെ കവിത റെക്കോര്‍ഡ് ചെയ്ത് കേരളം മുഴുവന്‍ പ്രചരിപ്പിച്ചത്. ആരോഗ്യമന്ത്രി സിദ്ധാര്‍ഥിന് പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.
കവിത എഴുത്ത് സിദ്ധാര്‍ഥിന് ജീവിതത്തിലെ വിഷമഘട്ടങ്ങളെ അതിജീവിക്കുവാനുള്ള ആയുധമാണ്. മനസ് വിങ്ങുമ്പോള്‍, കണ്ണ് നനയുമ്പോള്‍ അവന്‍ കോറിയിടുന്നത് ജീവിതഗന്ധിയായ വരികള്‍. കണ്ടുമറന്ന നാട്ടുനന്മയുടെ പച്ചപ്പ്, ഗൃഹാതുരത്വമുള്ള ചിന്തകള്‍ എന്നിവയൊക്കെ സിദ്ധാര്‍ഥിന്റെ കവിതകളെ തീഷ്ണമാക്കുന്നു. അരിക് പിഞ്ചുപോയ നോട്ട് ബുക്കുകളുടെ താളുകളില്‍ ഈ ബാല്യം കുറിച്ചുവച്ചിരിക്കുന്നത് കാലം മറക്കാത്ത നൂറുനൂറ് കവിതകള്‍. എഴുതിത്തെളിഞ്ഞ കവികള്‍ക്കു പോലും തിരുത്താനില്ലാത്ത വരികള്‍. പണിതീരാത്ത വീടിന്റെ മൂലയ്‌ക്ക് കൂട്ടിയിട്ടിരിക്കുന്നത് നൂറിലധികം ട്രോഫികളും മെഡലുകളും. എല്ലാം ഈ കാവ്യബാല്യത്തിന് കിട്ടിയ അംഗീകാരങ്ങള്‍.
കാവ്യലോകത്തെ പുത്തന്‍ പ്രതീക്ഷയാണെങ്കിലും പ്രാരാബ്ധങ്ങളുടെ പടുകുഴിയിലാണ് സിദ്ധാര്‍ഥ്. കുടുംബത്തിന്റെ ആശ്രയമായിരുന്ന അച്ഛന്‍ മണികണ്ഠന്‍നായര്‍ ഇക്കഴിഞ്ഞ ഓണനാളിലാണ് മരിച്ചത്. അസുഖബാധിതനായി കുറച്ചുനാള്‍ കിടക്കയെ ശരണംപ്രാപിച്ച ശേഷമായിരുന്നു മരണം. അച്ഛന്റെ ചികിത്സയ്‌ക്കായി വാങ്ങിക്കൂട്ടിയ കടങ്ങള്‍, വീട്ടിലെ കഷ്ടപ്പാടുകള്‍ ഒക്കെ സിദ്ധാര്‍ഥിന്റെ കുഞ്ഞുമനസിലെ വേദനകളാണ്. അമ്മ ജയകുമാരി സ്വകാര്യസ്‌കൂളില്‍ ജോലിക്കു പോയി കിട്ടുന്ന തുച്ഛവരുമാനമാണ് സിദ്ധാര്‍ഥും അനുജത്തി എട്ടാം ക്ലാസുകാരി സംഗീതയും അടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയം. അതുകൊണ്ട് നെയ്യാര്‍ഡാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഈ മിടുക്കനായ വിദ്യാര്‍ഥി ട്യൂഷന്‍ വേണ്ടെന്നു വച്ചു. ആറു വര്‍ഷമായി അഭ്യസിച്ചുവന്ന സംഗീതപഠനവും പാതിവഴിയില്‍ ഉപേക്ഷിച്ചു. പഠനത്തിന്റെ ഇടവേളകളിലെ കവിതയെഴുത്ത് മാത്രം ഒഴിച്ചു നിര്‍ത്താനാകില്ല സിദ്ധാര്‍ഥിന്. അത് അവന്റെ ജീവിതതാളമാണ്, സങ്കടങ്ങള്‍ ഇറക്കിവയ്‌ക്കാനുള്ള ചുമടുതാങ്ങി.
















