ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ജിതേന്ദ്രസിങ് കുറ്റപ്പെടുത്തി. സിപിഎം കേന്ദ്രകമ്മറ്റി ഓഫീസിലേക്ക് നടന്ന ബിജെപി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ മര്യാദയില്ലാത്ത പ്രവര്‍ത്തന ശൈലിയാണ് കേരളത്തില്‍ ഇടതു സര്‍ക്കാര്‍ തുടരുന്നത്. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ളവരെ കായികമായി നേരിടുന്ന സിപിഎമ്മിന്റെ ശൈലി ജനാധിപത്യ വിരുദ്ധമാണ്. അസഹിഷ്ണുതാ വാദം ദേശീയതലത്തില്‍ ഉയര്‍ത്തുന്ന ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഏകാധിപത്യ ഭരണമാണ് കാഴ്ചവെയ്ക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല കൂടിയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് കുറ്റപ്പെടുത്തി.
ദേശീയ വൈസ് പ്രസിഡന്റ് ശ്യാം രാജു, സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, ദേശീയ വക്താവ് ഷാനവാസ് ഹുസൈന്, ദേശീയ സെല്‍ കണ്‍വീനര്‍ അരവിന്ദ് മേനോന്, ബിജെപി ദല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്ത്ഥന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എകെജി ഭവന്റെ സമീപത്ത് പോലീസ് തടഞ്ഞു.
സിപിഎം കേന്ദ്രഓഫീസിന്റെ സുരക്ഷയ്ക്കായി ആയിരത്തോളം പോലീസ്- അര്‍ദ്ധസൈനിക വിഭാഗങ്ങളെയാണ് നിയോഗിച്ചത്. ബിജെപിയുടെ പ്രതിഷേധ പരിപാടിക്കു ശേഷമാണ് സിപിഎം നേതാക്കള്‍ ഓഫീസിലെത്തിയത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന ജനരക്ഷാ യാത്ര ദല്‍ഹിയിലെ 14 ജില്ലകളിലൂടെയും കടന്നുപോകും.
8ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പദയാത്രയില്‍ പങ്കെടുക്കും. 17നാണ് യാത്രയുടെ സമാപനം. കേരളത്തിലെ സിപിഎം അക്രമങ്ങള്‍ വിശദീകരിക്കുന്ന ഫ്ളക്സുകളും പോസ്റ്ററുകളും രാജ്യതലസ്ഥാനത്തെങ്ങും ബിജെപി പ്രചരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: