പിലാത്തറ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഐഎസ് ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നത് കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. പിലാത്തറയില്‍ ജനരക്ഷായാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകമലയിലായാലും നീലേശ്വരത്തായാലും തൃക്കരപ്പൂരിലായാലും എല്ലാം സിപിഎം കേന്ദ്രങ്ങളിലാണ്. അഭിപ്രായസ്വാതന്ത്ര്യം കടന്നുചെല്ലാത്ത കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിലാണ് ഐഎസ് തഴച്ച് വളരുന്നത്.
ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഇന്ത്യയില്‍ സിപിഎമ്മിന്റെ പതനമാരംഭിച്ചത് ബംഗാളില്‍ നിന്നാണ്. ബംഗാളില്‍ നിന്ന് കുടിയേറിയവര്‍ക്ക് റേഷന്‍ കാര്‍ഡും വോട്ടര്‍ ലിസ്റ്റില്‍ പേരും നല്കി തീവ്രവാദികളെ വളര്‍ത്തിയത് സിപിഎമ്മാണ്. ലോകത്ത് എവിടെയെങ്കിലും ആരെങ്കിലും തീവ്രവാദികളെ വളര്ത്തിയിട്ടുണ്ടെങ്കില് അത് വളര്‍ത്തിയവര്‍ക്ക് തന്നെ ഭീഷണിയായിട്ടുണ്ട്. ഭീകരവാദികള്‍ അവരെ വളര്ത്തിയെടുത്തവര്ക്കെതിരെ തന്നെയാണ് ആദ്യം തിരിഞ്ഞത്. എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യവും സ്വന്തം പതാക ഉയര്‍ത്താനുമുള്ള സ്വാതന്ത്ര്യമാണ് ബിജെപി ആവശ്യപ്പെടുന്നത്. രാഷ്ട്രീയപരമായ പോരാട്ടത്തിന് സിപിഎം തയ്യാറായാല്‍ ബിജെപി വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.ബാലകൃഷ്ണന് മാസ്റ്റര്‍ സ്വാഗതവും വിജയന് മാങ്ങാട് നന്ദിയും പറഞ്ഞു. കുമ്മനം രാജശേഖരന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: