പഴയ നിയമസഭാ ഹാളില്‍ നടന്ന മുന്‍ നിയമസഭാ സാമാജികരുടെ സുഹൃദ്‌സംഗമത്തില്‍ ആദ്യനിയമസഭയിലെ അംഗമായ കെ.ആര്‍. ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിക്കുന്നു
തിരുവനന്തപുരം: കവലകളെ കോരിത്തരിപ്പിച്ച് പ്രസംഗിച്ചവര്‍, സമരരംഗത്ത് മുന്‍നിര പോരാളികള്‍, രാഷ്‌ട്രീയ വൈരത്താല്‍ കൊമ്പുകോര്‍ത്തവര്‍… കാലം ഏറെ കടന്ന് പഴയ തട്ടകത്തില്‍ വീണ്ടും ഒത്തുകൂടിയപ്പോള്‍ വീറുംവാശിയുമില്ലാതെ കുട്ടികളെപ്പോലെ മുന്‍കാല സാമാജികര്‍.
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഴയകാല നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച സുഹൃദ്‌സംഗമത്തിലാണ് മുന്‍കാല സാമാജികര്‍ ഒത്തുകൂടിയത്. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിലായിരുന്നു സംഗമം. പ്രായത്തില്‍ മുതിര്‍ന്നതും ആദ്യനിയമസഭയിലെ അംഗവുമായിരുന്ന കെ.ആര്‍. ഗൗരിയമ്മ മുതല്‍ നിലവിലെ നിയമസഭയിലെ ഇളംതലമുറക്കാര്‍ വരെ സംഗമത്തില്‍ ഒത്തുചേര്‍ന്നു. മറ്റൊരു മുതിര്‍ന്ന അംഗം ഇ. ചന്ദ്രശേഖരന്‍നായര്‍ ആരോഗ്യകാരണങ്ങളാല്‍ എത്തിയില്ല.
മലബാറിലെ രാഷ്‌ട്രീയ യോഗങ്ങളിലെല്ലാം പരസ്പരം കൊമ്പുകോര്‍ത്തിരുന്ന മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും പാലൊളി മുഹമ്മദ്കുട്ടിയും അടുത്തടുത്ത ഇരിപ്പിടങ്ങളില്‍ സ്ഥാനംപിടിച്ച് കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ശോഭന ജോര്‍ജ്ജിന്റെ സെല്‍ഫിയെടുക്കല്‍. കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ടി.എച്ച് മുസ്തഫ തുടങ്ങി മുന്‍ സാമാജികരെല്ലാം ഒത്തുചേരലില്‍ പങ്കെടുത്തു.
യോഗം തുടങ്ങി അരമണിക്കൂറിനു ശേഷമാണ് ഗൗരിയമ്മ എത്തിയത്. ഗൗരിയമ്മയെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ച് നിയമസഭയുടെ ഉപഹാരം നല്‍കി. പ്രസംഗവേദിക്കു തൊട്ടു പുറകിലായി ഇരുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് എല്ലാപേരും കാണുന്ന തരത്തില്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ‘എനിക്ക് നൂറ് തികയാന്‍ പോകുന്നു. ദേ അവിടെയായിരുന്നൂ എന്റെ സീറ്റ്’. പ്രസംഗം വ്യക്തമല്ലെങ്കിലും ജന്മികുടിയാന്‍ രീതിയെക്കുറിച്ചും അതിനെതിരെ നിയമം കൊണ്ടുവന്നതുമൊക്കെ ആവേശം തെല്ലും വിടാതെ ഗൗരിയമ്മ പറഞ്ഞു. പ്രസംഗം നീണ്ടപ്പോള്‍ ഔദ്യോഗികമല്ലെങ്കിലും സ്പീക്കര്‍ റൂളിംഗ് നല്‍കിയതിനാല്‍ അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് പോയി.
900 മുന്‍ എംഎല്‍എമാരില്‍ 270 പേരാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് കിട്ടുന്ന പരിഗണന പോലും മുന്‍എംഎല്‍എമാര്‍ക്ക് പൊതുവേദികളില്‍ കിട്ടുന്നില്ലെന്ന സീപ്ക്കറുടെ അദ്ധ്യക്ഷ പ്രസംഗത്തിലെ പരാമര്‍ശം നിറഞ്ഞകരഘോഷത്തോടെയാണ് സ്വീകരിച്ചത്. ആദ്യനിയമസഭയിലെ അംഗമായിരുന്ന ഇ. ചന്ദ്രശേഖരന്‍നായരുടെ പ്രസംഗം റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍സ്പീക്കര്‍ വിജയകുമാര്‍, നിയമസഭാ സെക്രട്ടറി ബാബുപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
















