കൊച്ചി/മലപ്പുറം: മതപരിവര്‍ത്തന കേന്ദ്രമായ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലുള്ള സത്യസരണിക്കെതിരെ ഒന്നും ചെയ്യാതിരിക്കുകയും കണ്ടനാട് യോഗാകേന്ദ്രം പൂട്ടിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ശക്തം.
കണ്ടനാട് യോഗ കേന്ദ്രത്തില്‍ നിന്ന് കൗണ്‍സലിങ്ങുകള്‍ക്കു ശേഷം തൃപ്തിയോടെ, സന്തോഷത്തോടെ പുറത്തിറങ്ങിയ പെണ്‍കുട്ടി പൊടുന്നനെ നിലപാട് മാറ്റി നല്‍കിയ ഒരൊറ്റ പരാതിയുടെ പേരിലാണ് കണ്ടനാട് പഞ്ചായത്തും പോലീസും ചേര്‍ന്ന് കേന്ദ്രം പൂട്ടിച്ചതും അവിടുത്തെ ജീവനക്കാരനെ അറസ്റ്റു ചെയ്തതും. ശരിയായ അന്വേഷണം പോലും നടത്താതെയായിരുന്നു നടപടി.
എന്നാല്‍ മഞ്ചേരി സത്യസരണിക്കെതിരെ ഒന്നല്ല, അനവധി പരാതികളാണ് ലഭിച്ചിരുന്നത്. കോടതി പരാമര്‍ശങ്ങള്‍ പോലും വന്നിരുന്നു. ഒന്നിലും കാര്യമായ അന്വേഷണം നടന്നില്ല, ഒരു നടപടി പോലും ഉണ്ടായുമില്ല. ഇടതു പക്ഷ സര്‍ക്കാരിന്റെ വിവേചനപരമായ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
മലപ്പുറം വഴിക്കടവ് മത്തളപ്പാറ കൊരണിയില്‍ വീട്ടില്‍ നാരായണന്റെ മകന്‍ ശ്രീകാന്ത് 2016ല്‍ സത്യസരണിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നു. മുസ്ലീം പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഇയാളെ 2015ല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ബലമായി പിടിച്ചുകൊണ്ടുപോയി സത്യസരണിയില്‍ താമസിപ്പിച്ച് മതംമാറ്റി ഷാഫിയെന്ന പേരു നല്‍കി. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് ശ്രീകാന്തിനെ കോടതിയില്‍ ഹാജരാക്കി.
സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതം മാറിയതെന്നാണ് അന്ന് കോടതിയില്‍ ശ്രീകാന്ത് മൊഴി നല്‍കിയത്. ഇത് പോപ്പുലര്‍ ഫ്രണ്ടിന്റെ വധഭീഷണിയില്‍ ഭയന്നാണെന്നും തനിക്ക് ഹിന്ദുവായി ജീവിക്കണമെന്നും പറഞ്ഞ് 2016 ജൂലൈയില്‍ ശ്രീകാന്ത് മലപ്പുറം എസ്പിക്ക് പരാതി നല്‍കി.
2016 ജനുവരിയില്‍ കോട്ടയം വൈക്കം സ്വദേശി കെ.എം.അശോകന്റെ മകള്‍ അഖില മതപരിവര്‍ത്തനത്തിന് വിധേയയായതും സത്യസരണിയില്‍ വെച്ചാണ്. മാതാപിതാക്കളുടെ ഏറെക്കാലത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് മകളെ തിരികെ കിട്ടിയത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
2017 ആഗസ്റ്റില്‍ മാവേലിക്കര സ്വദേശിനി നീനു വര്‍ഗ്ഗീസിനെ കോടതിയിടപെട്ട് സത്യസരണിയില്‍ നിന്ന് മോചിപ്പിച്ചിരുന്നു. കാശ്മീരില്‍ ജോലി ചെയ്യുന്ന സനഫര്‍ എന്ന മുസ്ലീം യുവാവിനൊപ്പമാണ് നീനു വീട് വിട്ടിറങ്ങിയത്. നീനുവിനെ സത്യസരണിയില്‍ എത്തിച്ചതിന് ശേഷം ഇയാള്‍ കാശ്മീരിലേക്ക് തിരിച്ചുപോകുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് സത്യസരണിയില്‍ നിന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്.
അഖിലയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സത്യസരണിക്കെതിരെ അന്വേഷണം നടത്താന്‍ 2016 ആഗസ്റ്റില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനായിരുന്നു അന്വേഷണ ചുമതല.
ഒരാളെ ഹിന്ദുമതത്തിലേക്ക് തിരിച്ച് മതംമാറ്റി, ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നൊക്കെ പറഞ്ഞാണ് കണ്ടനാട്ടെ സ്ഥാപനം പൂട്ടിച്ചത്. നിരവധി പേരെ സത്യസരണിയില്‍ മതംമാറ്റിയിട്ടുണ്ടെന്നും സൈനബ എന്നയാളാണ് പല പെണ്‍കുട്ടികളെയും മതംമാറ്റാന്‍ വഴിയൊരുക്കിയതെന്നും വ്യക്തമായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
















