മംഗളൂരു: സൗദി അറേബിയയില്‍ അടിമയായി ജോലി ചെയ്യേണ്ടി വന്ന കര്‍ണാടക സ്വദേശിനിക്ക് 14 മാസത്തിന് ശേഷം മോചനം. ജസിന്ത മെന്‍ഡോങ്ക എന്ന 42കാരിക്കാണ് ദുരനുഭവമുണ്ടായത്.
താന്‍ മൃഗത്തിന് സമാനമായി പീഡിപ്പിക്കപ്പെട്ടെന്ന് സൗദിയില്‍ നിന്ന് രക്ഷപ്പെട്ട ജസിന്ത വെളിപ്പെടുത്തി. ഖത്തറില്‍ നല്ല ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് ഏജന്‍സിയാണ് തന്നെ വിദേശത്തേയ്‌ക്ക് കൊണ്ട് പോയത്. എന്നാല്‍ ആദ്യം തന്നെ ദുബായിലേയ്‌ക്കാണ് കൊണ്ടു പോയതെന്നും അവിടെ നിന്ന് പിന്നീട് സൗദിയിലേയ്‌ക്ക് തന്നെ അയക്കുകയായിരുന്നു. സൗദിയിലെ യാന്‍ബു മേഖലയിലെ ഒരു വീട്ടില്‍ കഴിഞ്ഞ 14 മാസമായി അടിമയെ പോലെ ജോലികള്‍ ചെയ്തു വരികയായിരുന്നെന്നും ജസിന്ത വെളിപ്പെടുത്തി.
യാന്‍ബുവില്‍ തനിക്ക് വളരെ വലിയ ദുരനുഭവമാണ് ഉണ്ടായത്. അവിടെ വീട്ടുടമയുടെ അമ്മയ്‌ക്കും മൂന്ന് ഭാര്യമാര്‍ക്കും അവരുടെ കുട്ടികള്‍ക്കും വേണ്ടി മാറി മാറി തനിക്ക് ജോലി നോക്കേണ്ടി വന്നു. കുട്ടികള്‍ തന്നെ ഗദ്ദാമ(അടിമ) എന്നാണ് വിളിച്ചിരുന്നതെന്നും ജസിന്ത പറയുന്നു.
2016 നവംബറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസിന്റെ പിടിയിലായി വീണ്ടും വീട്ടുടമയുടെ പക്കലെത്തേണ്ടി വന്നു. അന്ന് വളരെയേറെ പീഡനം അനുഭവിക്കേണ്ടി വന്നെന്നും ജസിന്ത പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉഡുപ്പിയിലെ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സൗദിയിലെ എന്‍ആര്‍ഐ ഫോറവുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ജസിന്തയ്‌ക്ക് രക്ഷപ്പെടാനുള്ള വഴി തുറക്കപ്പെട്ടത്. സപ്തംബര്‍ 22നാണ് ഉഡുപ്പിയിലെ തന്റെ വീട്ടില്‍ ജസിന്ത തിരിച്ചെത്തിയത്. തന്നെ ചതിയില്‍പ്പെടുത്തിയ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജസിന്ത ആവശ്യപ്പെട്ടു.
















