ശ്രീനഗർ: 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണ കേസിൽ ലഷ്‌കർ-ഇ‑ത്വയ്ബ മേധാവി ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഹാഫിസ് സയീദ് പാകിസ്ഥാനിലിരുന്നാണ് ആക്രമണത്തിന്റെ ഗൂഢാലോചന നടത്തിയതെന്നും ഇതിന്റെ നടത്തിപ്പ് നേരിട്ട് നിരീക്ഷിച്ചതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ലഷ്‌കർ-ഇ‑ത്വയ്ബയുടെയും അതിന്റെ നിഴൽ സംഘടനയായ ‘ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും’ പ്രധാന നേതാവായാണ് ഹാഫിസ് സയീദിനെ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസിലെ നിർണായക ഡിജിറ്റൽ, സാങ്കേതിക, രഹസ്യാന്വേഷണ തെളിവുകൾ ഉൾപ്പെടുത്തിയാണ് എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ വകുപ്പുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനൊടുവിലാണ് ഭീകരസംഘടനയുടെ തലവനെതിരെ എൻഐഎ ശക്തമായ തെളിവുകളോടെ കോടതിയെ സമീപിച്ചിരിക്കുന്നത്.
















