കോട്ടയം: സഭകള്‍ക്കുള്ളിലെ നീതിനിഷേധത്തിനെതിരെ എല്ലാ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് കേരള ഘടകം നിലവില്‍ വന്നു. സഭാവ്യത്യാസമില്ലാതെ ക്രിസ്തുമത വിശ്വാസികളായ എല്ലാ സ്ത്രീകള്‍ക്കും പ്രായഭേദമെന്യേ അംഗങ്ങളാകാവുന്ന സംഘടനയാണിത്. കേരളത്തില്‍ ഇത്തരമൊരു സംഘടന ആദ്യമായിട്ടാണ് രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടന്ന വിവിധ ക്രിസ്തീയ സഭകളില്‍ നിന്നുള്ള വനിതകള്‍ പങ്കെടുത്ത യോഗത്തിലാണ് സംഘടനയ്ക്ക് രൂപം കൊടുത്തത്.
ക്രിസ്തുമത വിശ്വാസികളായ എല്ലാ സ്ത്രീകള്‍ക്കും സഭയ്ക്ക് അതീതമായി സംഘടിക്കാവുന്ന പൊതുവേദികളൊന്നും നിലവില്‍ ഇല്ല. ഒരോ സഭയ്ക്കുളളിലും സ്ത്രീകളുടേതായ സംഘടനകള്‍ ഉണ്ടെങ്കിലും അവരുടെ ശബ്ദം നേര്‍ത്തത് മാത്രമാണ്. അതിനാല്‍ തന്നെ സ്ത്രീകളുടേതായ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് സഭയ്ക്ക് അതീതമായി സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാനും പുതിയ സംഘടന രൂപമെടുത്തത്. സംഘടനയുടെ ദേശീയ ആസ്ഥാനം പൂനെയാണ്.
സ്ത്രീകള്‍ സഭയ്ക്കുള്ളില്‍ പലതരം വിവേചനങ്ങള്‍ നേരിടുന്നതായി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. പൗരോഹിത്യത്തിലും പള്ളികളുടെ ഭരണത്തിലും സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടുന്നുണ്ട്. കുര്‍ബാന, കുദാശ, കുമ്പസാരം എന്നീ തിരുക്കര്‍മ്മങ്ങള്‍ എടുക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല. ഇതിന് പുരുഷന്മാരായ വൈദികര്‍ക്ക് മാത്രമാണ് അവകാശം. പളളി കമ്മിറ്റികളില്‍ പ്രാതിനിധ്യം ഉണ്ടെങ്കിലും നേതൃസ്ഥാനങ്ങളില്‍ വരുന്നത് പുരുഷന്മാരാണെന്ന് അവര്‍ പറഞ്ഞു.
അതേസമയം വിദേശ രാജ്യങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ വനിതകളെ അനുവദിക്കുന്നുണ്ട്. മേരിറോയി കേസിലൂടെ ക്രൈസ്തവ സ്തീകള്‍ക്ക് സ്വത്തിന്റെ കാര്യത്തില്‍ സംരക്ഷണം ലഭിച്ചെങ്കിലും ഇതര സമുഹങ്ങളില്‍ ഉള്ളതുപോലെ സ്ത്രീധനം വലിയൊരു വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം ചോദ്യം ചെയ്യാന്‍ തരത്തിലാണ് സംഘടന രൂപംകൊണ്ടത്.
സംഘടനയുടെ ആദ്യ സമ്മേളനത്തില്‍ എഴുത്തുകാരി പ്രൊഫ. എസ്. ശാരദക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ ഡോ.നോയല്‍ റോസ്, ഡോ. സൂസന് തോമസ്, ഡോ. ജെയ്സി കരിങ്ങാട്ടില്‍, അഡ്വ. ഷീബതരകന്, ജിജി ജോണ്സണ്, ലില്ലി കാവാലം, ഡോ. ശാന്തി മത്തായി, ഷിജി വര്‍ഗീസ്, ഓമന മാത്യു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: