ബന്ധുക്കളെന്നു കരുതപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ശത്രുക്കളാണ്. അതേത് പ്രകാരമെന്നാല്‍, കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് ചേരരാജ്യത്തില്‍ വടക്കുംകൂര്‍ എന്ന സ്ഥലത്തു തറവാടിയും ആഢ്യനുമായ ഒരു വൃദ്ധനുണ്ടായിരുന്നു. അയാള്‍ക്ക് നായാട്ട് വളരെ പ്രിയമുള്ള ഒരു വിനോദമായിരുന്നു. ഒരിക്കല്‍ അയാള്‍ തനിക്കേറ്റവും പ്രിയപ്പെട്ട മകനേയും രണ്ടു സഹോദരങ്ങളേയുംകൂട്ടി നായാട്ടിനുപോയി. പതിവുപോലെ അയാളുടെ നായും അവരെ അനുഗമിച്ചു. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിലേക്കവര്‍ നായാടി നീങ്ങി.
അപ്പോള്‍ ഒരു പുലി അവരുടെ നേരെ വരുന്നതു കണ്ടു കൂടെ ഉണ്ടായിരുന്ന ഉറ്റ ബന്ധുക്കള്‍, വൃദ്ധനെ ഉപേക്ഷിച്ചു പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോയി. എന്നാല്‍ ഈ ആപല്‍ഘട്ടത്തില്‍ വയോധികനായ തന്റെ യജമാനനെ വിട്ട് ഓടിപ്പോകാന്‍ നായക്കു മനസ്സുവന്നില്ല. അത് യജമാനനെ നോക്കി വരുന്ന പുലിയുടെ നേര്‍ക്ക് കുതിച്ചു. പുലിയും നായുടെ നേര്‍ക്കുതിരിഞ്ഞു; അവ തമ്മിലേറ്റുമുട്ടി. ആ തക്കം നോക്കി വൃദ്ധന്‍ ഓടിരക്ഷപ്പെട്ടു. ആപത്തു ഒഴിവായപ്പോള്‍ വൃദ്ധന്‍ മനസ്സു മാറി. തന്റെ ജീവന്‍ രക്ഷിച്ച വിശ്വസ്ത മിത്രത്തെ മറന്നു; പിന്നീട്, തന്റെ മകനേയും സഹോദരങ്ങളേയും കുറിച്ചായി ചിന്ത. വീട്ടിലെത്തിയപ്പോള്‍ അവര്‍ ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയിരിക്കുന്നതുകണ്ട് വൃദ്ധന് ആശ്വാസമായി. ഓടിയപ്പോള്‍ അവര്‍ക്ക് പറ്റിയ നിസ്സാരമുറിവുകളില്‍ വൃദ്ധന്‍ മരുന്നുവച്ചുകെട്ടി; വാത്സല്യപൂര്‍വം അവരെ പരിചരിച്ചു.
അതേസമയം പുലിയുടെ വായില്‍നിന്ന് വൃദ്ധനെ രക്ഷിച്ച നായുടെ സ്ഥിതിയോ? പുലിയോടേറ്റുനില്‍ക്കാന്‍ കഴിയാതെ വിഷമിച്ച നായ; തന്നെയുംവിട്ടു വൃദ്ധനും ഓടിപ്പോകുന്നതു കണ്ടപ്പോള്‍ പുലിയില്‍നിന്നെങ്ങനെയോ തപ്പി പിന്തിരിഞ്ഞോടി; പുലി ഏല്‍പ്പിച്ച മുറിവുകളുമായി വീട്ടിലെത്തിച്ചേര്‍ന്നു. നായയെ വൃദ്ധന്‍ കണ്ടുവെങ്കിലും അതിനു പറ്റിയ മുറിവുകളെയോ വേദനയെപ്പറ്റിയോ ലവലേശം ചിന്തിച്ചില്ല. നായ, വരാന്തയിലൊരു ഭാഗത്തു മുറിവുകളും വേദനയും സഹിച്ചു ഒതുങ്ങിക്കിടന്നു. അപ്പോഴും അതുതന്റെ യജമാനന്റെ വീടും വളപ്പും കാത്തുപോന്നു. രാത്രിയില്‍ വല്ല ശബ്ദമോ അനക്കമോ ഉണ്ടായാല്‍, ഉടനെ കുരയ്‌ക്കും. കുര കേട്ട വൃദ്ധന്‍ പുറത്തേക്കിറങ്ങാന്‍ മടിച്ച്, വിരല്‍ഞൊടിച്ചുകൊണ്ടു വിളിക്കും. വിളികേട്ട ഉടനെ നായ, ഞൊണ്ടി ഞൊണ്ടി, വീടിനു ചുറ്റും നടന്നു, കുരച്ചു തിരികെ വന്നു കിടക്കും. അങ്ങനെയിരിക്കെ നായയുടെ മുറിവുകള്‍ ചോരയും നീരും വാര്‍ന്നൊലിച്ചു, പുഴുകുത്തി വലിയ വ്രണങ്ങളായി; ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു വടിയുമായി ചെന്ന് ക്ഷീണിച്ചു വശംകെട്ടു കിടക്കുന്ന നായയെ ആട്ടിയും അടിച്ചും പുറത്താക്കിവിട്ടു. ഗത്യന്തരമില്ലാതായപ്പോള്‍ നായ വെളിയില്‍ ഒരു മരച്ചുവട്ടില്‍ ചെന്നു കിടന്നു.
വൃദ്ധന്റെ ജീവനും സ്വത്തും രക്ഷിച്ചു വന്ന നായ, പുഴുകുത്തി വേദനിക്കുന്ന വ്രണങ്ങളുമായി, മഞ്ഞും വെയിലും സഹിച്ചു മരച്ചുവട്ടില്‍ കിടന്നു മരണവേദന അനുഭവിക്കുമ്പോള്‍; അത്യാപത്തില്‍ തന്നെ കൈവിട്ടോടിപ്പോയ നന്ദികെട്ട ബന്ധുക്കള്‍ക്ക് കിടക്കാന്‍ വൃദ്ധന്‍ കട്ടിലും മെത്തയും നല്‍കി, മരുന്നും നല്ല ഭക്ഷണങ്ങളും കൊടുത്തു പരിചരിച്ചു. അവര്‍ തിന്നുതുപ്പിയ മത്സ്യമാംസങ്ങളുടെ എല്ലും മുള്ളുമെല്ലാം കൂട്ടിച്ചേര്‍ത്ത ഒരു പദാര്‍ത്ഥം വല്ലപ്പോഴും നായക്കും ഇട്ടുകൊടുത്തു.
ഇപ്രകാരം പീഡനങ്ങള്‍ അനുഭവിച്ചിട്ടും നായയുടെ യജമാനപ്രീതിക്ക് ഒട്ടും കുറവുണ്ടായില്ല. അങ്ങനെ, കാട്ടിലും വീട്ടിലുംവച്ച് വൃദ്ധന്റെ ജീവനും സ്വത്തും കാത്തുരക്ഷിച്ചുപോന്ന നന്ദിയും യജമാനപ്രീതിയുമുള്ള ആ വിശ്വസ്ത മിത്രം നന്ദികെട്ട വൃദ്ധന്റെ കൃതഘ്‌നത കാരണം വേണ്ട ചികിത്സയോ പരിചരണമോ ലഭിക്കാതെ ദയനീയമായി ചത്തുപോകയും ചെയ്തു.
ഇവരില്‍ ആരാണ് ബന്ധു? ആരാണ് ശത്രു? ആപല്‍സന്ധിയില്‍ വൃദ്ധനെ ഉപേക്ഷിച്ചുപോയ ബന്ധുക്കളോ? അതല്ല കാട്ടിലും വീട്ടിലും തന്റെ ജീവനും സ്വത്തും കാത്തുസൂക്ഷിച്ച നായോ? അല്‍പ്പമൊന്നു ചിന്തിച്ചുനോക്കുവിന്‍.
മേല്‍പ്പറഞ്ഞ വൃദ്ധന്റെ ബന്ധുക്കളെപ്പോലെയാണ് സദാ നമ്മോട് ബന്ധപ്പെട്ടിരിക്കുന്ന ഇന്ദ്രിയങ്ങളുടെ സ്ഥിതിയും. ഇന്ദ്രിയങ്ങള്‍ ഈശ്വരവിചാരം ചെയ്യുന്നവരുടെ യഥാര്‍ത്ഥ ശത്രുക്കളാണ്. ഈ ശത്രുക്കളെ അധികമായി നാം വിശ്വസിക്കയും സേവിക്കയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥ ബന്ധുവായ ജീവനെ വിശ്വസിക്കയോ സേവിക്കയോ ചെയ്യാതെ മുന്‍പറഞ്ഞ നായയെപ്പോലെ പുറത്താക്കിവിട്ടു നശിപ്പിക്കുന്നു. അപ്രകാരം ജീവന്‍ നശിക്കാന്‍, നമ്മള്‍ തന്നെയാണ് കാരണം.
ഇപ്പോള്‍ നാമെല്ലാം ഒരുതരം പേപ്പട്ടികളാണെന്നുവേണം പറയുവാന്‍. ഒരു നായക്ക് പേപിടിപെട്ടാല്‍, അത് തന്നെ പോറ്റി-രക്ഷിക്കുന്ന യജമാനനെ തിരിഞ്ഞു കടിക്കുന്നു. അതുപോലെ നമ്മള്‍ നമ്മെപ്പറ്റി ചിന്തിക്കാതെ നമ്മിലിരിക്കുന്ന ഉറ്റ ബന്ധുവും ഈശ്വരാംശവുമായ ജീവനെ താഴെ കൊണ്ടുവന്നു സങ്കല്‍പമാത്രമായ ലോകത്തെ കെട്ടി (അതില്‍ ബന്ധിച്ചു) നശിപ്പിക്കുകയാണ് ചെയ്തു വരുന്നത്.
സ്വാമി ശിവാനന്ദ പരമഹംസരുടെ
ലോകക്ഷേമ പ്രകാശിക എന്ന
പുസ്തകത്തില്‍ നിന്ന്
















