പൊന്‍കുന്നം: കാടും മലയും നിറഞ്ഞ മലയോര മേഖലയ്‌ക്കും ഓണത്തിന് പൂക്കളമിടാന്‍ പൂ വിപണിയെ ആശ്രയിക്കണം. തുമ്പയും, കാക്കപ്പൂവും, കൃഷ്ണകിരീടവുമൊക്കെ പുതുതലമുറക്ക് അന്യമാണ്.
കാലം തെറ്റിയെത്തിയ മഴയും തൊടിയിലെ പൂക്കളുടെ വളര്‍ച്ചക്ക് തടസ്സമായി. ഇനി തൊടിയിലെവിടെയെങ്കിലും പൂക്കളുണ്ടെങ്കില്‍ തന്നെ കാടു കയറി അതൊന്നും പറിക്കാനും ആരും മെനക്കെടാറില്ല. വീട്ടുമുറ്റങ്ങളിലെല്ലാം ഹൈബ്രിഡ് ചെടികള്‍ സ്ഥാനമുറപ്പിച്ചതോടെ വാടാമുല്ലയും ബന്ധിയുമെല്ലാം വിലകൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്.
ബന്ധി കിലോക്ക് 200 മുതല്‍ 250 വരെയാണ് വിപണി വില. വാടാമുല്ലയ്‌ക്കും കൊടുക്കണം 250. അരളിക്ക് കിലോ 600. മുല്ലപ്പൂവിന് കിലോ 400 രൂപ. ഈ പൊന്നും വില കൊടുത്ത് പൂ വാങ്ങാന്‍ മലയാളി തയാറുമാണ്. മലയോര മേഖയിലെ തൊടികളില്‍ യാതൊരു സംരക്ഷണവുമില്ലാതെ യഥേഷ്ടം വളര്‍ന്നു പൂവിട്ടിരുന്നവയാണ് ഇവയൊക്കെ എന്നതാണ് രസകരം. കേരളത്തിലെ ഓണ വിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനക്കാര്‍ പൂക്കൃഷി വ്യാപകമാക്കുമ്പോള്‍ മലയാളി തൊടികളിലെ കാടും പടപ്പും നീക്കി തറയോടു പാകുന്നു. ഓണമെത്തുമ്പോള്‍ കേരളത്തിന്റെ വലിയൊരു ശതമാനം ധനമാണ് അന്യസംസ്ഥാനത്തേക്കൊഴുകുന്നത്.
ചാണകം മെഴുകിയ തറയില്‍ അത്തം മുതല്‍ പത്തു ദിവസം പൂക്കളമിടുന്നത് പുതുതലമുറക്ക് കേട്ടു കേള്‍വി മാത്രമാണെങ്കിലും ഓണത്തിന് വീട്ടിലൊരു പൂക്കളം കുട്ടികള്‍ക്ക് മാത്രമല്ല മുതിന്നവര്‍ക്കും നിര്‍ബന്ധമാണ്.
അത്തപ്പൂക്കള മത്സത്തിനുമായി ടണ്‍ കണക്കിന് പൂ കച്ചവടമാണ് ഇത്തവണ നടന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
















