ലീഡ്‌സ്: പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പ് ഹെഡ്ങ്‌ലിയില്‍ വിന്‍ഡീസ് അവസാനിപ്പിച്ചു. അതിനു കാരണക്കാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സായ് ഹോപ്പ്. രണ്ടിന്നിങ്‌സിലും സെഞ്ചുറി നേടിയ ഹോപ്പിന്റെ മികവില്‍ 2000ത്തിനു ശേഷം ഇംഗ്ലീഷ് മണ്ണില്‍ വിന്‍ഡീസിന് ടെസ്റ്റ് ജയം. അതും 322 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അവസാന ദിവസം മറികടന്നു. സ്‌കോര്‍: ഇംഗ്ലണ്ട് – 258, 490/8 ഡിക്ല., വെസ്റ്റിന്‍ഡീസ് – 427, 322/5.
എഡ്ജ്ബാസ്റ്റണിലെ ആദ്യ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് വിന്‍ഡീസ് കരകയറില്ലെന്ന ക്രിക്കറ്റ് പണ്ഡിതരുടെ നിഗമനം കളത്തില്‍ അലിയിച്ചു കളഞ്ഞു വിന്‍ഡീസ്. തങ്ങളുടെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനത്തിലൂടെ സമീപകാല ക്രിക്കറ്റിലെ മികച്ച ബൗളിങ് നിരയുള്ള ഇംഗ്ലണ്ടിനെ നാണംകെടുത്തി അവര്‍. മുന്നൂറിന് മുകളില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിന്‍ഡീസ് ജയിച്ച മികച്ച അഞ്ചു മത്സരങ്ങളിലൊന്നായി ഇത്.
ആദ്യ ഇന്നിങ്‌സില്‍ 147 റണ്‍സ് നേടിയ സായ് ഹോപ്പ് രണ്ടാമത്തേതില്‍ 118 റണ്‍സ് നേടി പുറത്താകാതെ നിന്നു. രണ്ടിന്നിങ്‌സിലും തുണയായത് ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (134, 95). പതിനൊന്നാം ടെസ്റ്റ് കളിക്കുന്ന ഹോപ്പ് ആദ്യ സെഞ്ചുറിയാണ് ഹെഡിങ്‌ലിയില്‍ കുറിച്ചത്. അത് രണ്ടാമിന്നിങ്‌സിലും ആവര്‍ത്തിച്ച് മഹാരഥന്മാര്‍ക്കൊപ്പമെത്താനുമായി താരത്തിന്. ഈ മൈതാനത്ത് രണ്ടിന്നിങ്‌സില്‍ മൂന്നക്കം തികയ്‌ക്കുന്ന ആദ്യ താരവുമായി ഹോപ്പ്.
ഓപ്പണര്‍ കീറോണ്‍ പവലും (23), കൈല്‍ ഹോപ്പും (പൂജ്യം) മടങ്ങിയ ശേഷം ഒത്തുചേര്‍ന്ന ഹോപ്പും ബ്രാത്ത്‌വെയ്റ്റുമാണ് വിന്‍ഡീസിനെ ജയത്തിലേക്കു നയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇവര്‍ 147 റണ്‍സ് നേടി. റോസ്ടണ്‍ ചേസ് (30), ജര്‍മയ്ന്‍ ബ്ലാക്ക്‌വുഡ് (41) എന്നിവരുടെ പിന്തുണയോടെ ടീമിനെ വിജയത്തിലെത്തിച്ചു ഹോപ്പ്. പരമ്പരയിലെ അവസാന ടെസ്റ്റ് സപ്തംബര്‍ ഏഴു മുതല്‍ ലോര്‍ഡ്‌സില്‍.
















