ധാക്ക: ഷക്കീബ് അല്‍ ഹസന്റെ തിരിയുന്ന പന്തുകളില്‍ കുരത്തരായ ഓസീസ് ബാറ്റ്സ്മാന്മാര് കറങ്ങിവീണു. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഓസീസ് കേവലം 217 റണ്‍സിന് പുറത്തായി. 68 റണ്‍സ് വഴങ്ങി ഷക്കീബ് അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
ഷക്കീബിന്റെ ഈ മികവില്‍ 43 റണ്‍സ് ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 45 റണ്‍സിലെത്തിനില്‍ക്കുന്നു. അവര്‍ക്കിപ്പോള്‍ 88 റണ്‍സിന്റെ ലീഡായി. ഒമ്പത് വിക്കറ്റും കൈവശമുണ്ട്്. 15 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരാണ് പുറത്തായത്. തമീം ഇക്ബാലും(30), തൈജൂള്‍ ഇസ്ലാമും (0) പുറത്താകാതെ നില്ക്കുന്നു.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്ങ്സ് സ്കോറായ 260 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ റെന്‍ഷാ 45 റണ്‍സോടെ ടോപ്പ് സ്കോററായി.
വാലറ്റനിരക്കാരായ പാറ്റ് കമിന്‍സും ആഷ്ടന്‍ അഗറും സ്പിന്നാക്രമണത്തെ ചെറുത്തുനിന്നതോടെയാണ് സ്കോര്‍ ഇരുനൂറിനപ്പുറം കടന്നത്. ഒമ്പതാം വിക്കറ്റില്‍ ഇവര്‍ 49 റണ്‍സ് കൂട്ടിചേര്‍ത്തു. അഗര്‍ 97 പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും പൊക്കി 41 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
25 റണ്‍സ് നേടിയ കുമിന്‍സ് ഷക്കീബ് അല്‍ ഹസന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഷക്കീബ് അല്‍ ഹസന് പുറമെ മെഹിദ്യ ഹസന് മിറാസും ബൗളിങ്ങില്‍ തിളങ്ങി.62 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. തൈജുല്‍ ഇസ്ലാമിന് ഒരു വിക്കറ്റ് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: