കൊല്ലം: വിഎല്‍സിയുടെ കീഴില്‍ പാക്കിങ് സെന്ററായി പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറിയില്‍ സിഐടിയു ആക്രമണം. മാനേജരേയും ഉദ്യോഗസ്ഥരെയും മര്‍ദിക്കുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഫാക്ടറി ഗേറ്റ് സ്വന്തം താഴിച്ചുപൂട്ടിയ സിഐടിയു സംഘം താക്കോലുമായി സ്ഥലംവിട്ടു.
സിപിഎം നേതാവും തൃക്കോവില്‍വട്ടം ബ്ലോക്ക് പ്രസിഡന്റുമായ ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരാക്രമം. ഇതോടെ 76 തൊഴിലാളികള്‍ ജോലിയില്ലാതെ പട്ടിണിയിലായി. മൂന്നു പുരുഷന്മാരും 73 സ്ത്രീകളുമടങ്ങുന്ന തൊഴിലാളികള്‍ യാതൊരുവിധ പാര്‍ട്ടിപ്രവര്‍ത്തനത്തിലും പങ്കാളിയല്ലെന്നാണ് വ്യക്തമാകുന്നത്.
ഡീസന്റ് ജങ്ഷനിലെ ഫാക്ടറി കഴിഞ്ഞ ശനിയാഴ്ച വരെ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. എല്ലാ തൊഴിലാളികള്‍ക്കും ജോലിയുണ്ടായിരുന്നു. തിങ്കളാഴ്ച പിക്കറ്റിങ് നടത്തണമെന്ന ആവശ്യവുമായി സിഐടിയു നേതാക്കള്‍ സമീപിച്ചു. എന്നാല്‍ തൊഴില്‍പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ഫാക്ടറിയില്‍ സമരം ചെയ്യുന്നതിനോട് തൊഴിലാളികള്‍ വിയോജിച്ചു. അതേസമയം വിഎല്‍സി മാനേജ്‌മെന്റിനോടുള്ള സമ്മര്‍ദതന്ത്രമായി പാക്കിങ് സെന്റര്‍ അടച്ചുപൂട്ടിക്കുകയായിരുന്നു സിഐടിയു ലക്ഷ്യമിട്ടതെന്ന് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ വിഎല്‍സി ഫാക്ടറികള്‍ മുഴുവനും തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിണറായിസര്‍ക്കാരും മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയും അന്തിമനിര്‍ദേശം നല്‍കിയിരുന്നു. പ്രാദേശികമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കിയും കയ്യൂക്ക് കാട്ടിയും കശുവണ്ടിതൊഴിലാളികള്‍ക്ക് ഒപ്പമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രയത്‌നത്തിലാണ് മാസങ്ങളായി ഇടതുപക്ഷനേതാക്കള്‍.
ഇത്തരം നേതാക്കളുടെ തലതിരിഞ്ഞ നിലപാടിന്റെ ഫലമായി കൃത്യമായി ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്ന ഫാക്ടറിയാണ് ഒറ്റ സുപ്രഭാതംകൊണ്ട് ഡീസന്റ് മുക്കില്‍ അടച്ചുപൂട്ടിച്ചത്. ഇതോടെ തൊഴിലാളികളെ സിഐടിയു പെരുവഴിയിലാക്കിയിരിക്കുകയാണ്.
ഓണക്കാലത്ത് തങ്ങളെ പട്ടിണിയിലാക്കിയ സിഐടിയുവിനോടും സിപിഎമ്മിനോടും കടുത്ത അമര്‍ഷമാണ് തൊഴിലാളികള്‍ക്കിടയില്‍ പുകയുന്നത്. അടച്ചുപൂട്ടപ്പെട്ട പല ഫാക്ടറിയിലെയും തൊഴിലാളികള്‍ മറ്റ് ജോലികള്‍ക്കുപോയി ഓണംകൂടാനുള്ള ധനം സ്വരൂപിക്കുമ്പോള്‍ ഓണമടുത്തെത്തിയ സാഹചര്യത്തില്‍ തങ്ങളെ കടുത്ത പട്ടിണിയിലേക്കും മാനസികപ്രശ്‌നങ്ങളിലേക്കും തള്ളിവിടുകയാണ് സിഐടിയു നേതാക്കള്‍ ചെയ്തതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ഡിഎല്‍ഒയ്‌ക്കും പോലീസിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികള്‍.
















