ബിര്‍മിങ്ഹാം: ആദ്യ ദിന-രാത്രി ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ഒരിന്നിങ്ങ്സിനും 209 റണ്‍സിനും വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കി. രണ്ടു ദിവസത്തെ കളിശേഷിക്കെയാണ് ഇംഗ്ലണ്ട് വന്‍ വിജയം നേടിയത്. ഇതോടെ മുന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവര്‍ക്ക് 1-0ന്റെ ലീഡായി.
മൂന്നാം ദിനത്തില്‍ പത്തൊന്‍പത് വിക്കറ്റുകള്‍ വീണു. ഒന്നിന് 44 റണ്‍സിന് ആദ്യ ഇന്നിംഗ്സ് പുനരാരംഭിച്ച വിന്‍ഡീസ് 168 റണ്‍സിന് പുറത്തായി . തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത അവര്‍ 137 റണ്‍സിന് ബാറ്റ് താഴ്ത്തി മടങ്ങി. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്ങ്സില്‍ എട്ടു വിക്കറ്റിന് 514 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു.
ഇംഗ്ലീഷ് ബൗളര്‍മാര്‍ 100 ഓവറിനുളളില്‍ രണ്ടുതവണ വിന്‍ഡീസിനെ പുറത്താക്കി. രണ്ടു ഇന്നിങ്ങ്സിലുമായി ആന്‍ഡേഴ്സണും സ്റ്റുവര്‍ട്ട് ബ്രോഡും അഞ്ചു വിക്കറ്റുകുള് വീതമെടുത്തു. റോളണ്ട് ജോണ്‍സ് നാലു വിക്കറ്റ് വീഴ്ത്തി.
ഇരട്ട സെഞ്ചുറി കുറിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കാണ് മാന്‍ ഓഫ് ദ മാച്ച്.
136 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് തുടര്‍ച്ചയായി പതിനൊന്ന് അര്‍ധ സെഞ്ചുറികള്‍ നേടുന്ന ആറാമത്തെ ബാറ്റ്സ്മാനെന്ന ബഹുമതിക്ക് അര്‍ഹനായി.
വെളളിയാഴ്ച ലീഡ്സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ അര്‍ധ ശതകം നേടിയാല്‍ തുടര്‍ച്ചയായി 12 അര്‍ധ സെഞ്ചുറി നേടിയ എബി ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡിനൊപ്പം എത്തും.
സ്റ്റുവര്‍ട്ട് ബ്രോഡ് ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ബൗളറായി.
ബ്രോഡിന് ടെസ്റ്റ് ക്രിക്കറ്റില്‍ 324 വിക്കറ്റായി. ഇയാന്‍ ബോതത്തെ പിന്തളളിയാണ് ബ്രോഡ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
സ്കോര്‍: ഇംഗ്ലണ്ട്: എട്ടുവിക്കറ്റിന് 514 ഡിക്ലയേര്‍ഡ്.വിന്‍ഡീസ് : 168, 137
പ്രതികരിക്കാൻ ഇവിടെ എഴുതുക: