കുന്നത്തൂര്‍: സ്വാതന്ത്ര്യദിന രാത്രിയില്‍ ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം, ആക്രമണത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നാട്ടില്‍ ഭേീകരാന്തരീക്ഷം സൃഷ്ടിച്ച ക്രിമിനല്‍സംഘം ഒരു സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
ശാസ്താംകോട്ട ഭരണിക്കാവ് പനപ്പെട്ടി മുക്കിലാണ് നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്രമണം അരങ്ങേറിയത്. ഏറെനാളായി കുന്നത്തൂരില്‍ നടക്കുന്ന ഇടത് ആക്രമണങ്ങളുടെ തുടര്‍ച്ചാണ് കഴിഞ്ഞദിവസവും നടന്നത്. ബിജെപി പഞ്ചായത്ത് സമിതിഅംഗം മുതിരപ്പറമ്പില്‍ മംഗളന്‍ (45), ബൂത്ത് ജനറല്‍സെക്രട്ടറി ബൈജു ഭവനില്‍ വികാസ്‌കുമാര്‍ (36), യുവമോര്‍ച്ച യൂണിറ്റ് സെക്രട്ടറി കുറ്റിയുടെ തെക്കതില്‍ ശ്രീനാഥ് (24) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ സാരമായി പരിക്കേറ്റ വികാസിനെയും ശ്രീനാഥിനെയും കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈപ്പത്തി അറ്റുതൂങ്ങിയ ശ്രീനാഥ് അടിയന്തിര ശസ്ത്രക്രിയ നടത്തി. വെട്ട് തടയുന്നതിനിടെയാണ് ശ്രീനാഥിനും വിലാസിനും കൈകള്‍ക്ക് ഗുരുതരമായി മുറിവുപറ്റിയത്. മംഗളന്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് ഗുണ്ടാആക്രമണം അരങ്ങേറിയത്.
പ്രദേശത്തെ പ്രധാന ക്രിമിനലായ ഹരിയുടെ നേതൃത്വത്തില്‍ ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ 15 അംഗ ഡിവൈഎഫ്‌ഐ ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ശാസ്താംകോട്ട പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാഷ്‌ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും പറയുന്നു. വിലാസിനു നേര്‍ക്ക് മൂന്നുതവണയും മംഗളനു നേര്‍ക്ക് രണ്ടുതവണയും നേരത്തെ വധശ്രമം ഉണ്ടായിട്ടുണ്ട്.
ആക്രമണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹരി, അഖില്‍, അരുണ്‍, അഭിഷേക്, ഉത്തമന്‍ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റ് 10 പേര്‍ക്കെതിരേയും ശാസ്താംകോട്ട പോലീസ് കേസെടുത്തു. പ്രതികളെല്ലാം ഒളിവിലാണ്. വധശ്രമം, ആയുധനിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
അതേസമയം സംഭവം രാഷ്‌ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമല്ലെന്ന് ശാസ്താംകോട്ട സിഐ പറയുന്നു.
ഇരുകൂട്ടരും തമ്മിലുള്ള വ്യക്തിവിദ്വേഷത്തിന്റെ തുടര്‍ച്ചയായാണ് സംഘര്‍ഷം ഉണ്ടായതെന്നും നേരത്തേയും ഇത്തരത്തില്‍ ഇവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റയാള്‍ നല്‍കിയ മൊഴിയിലും രാഷ്‌ട്രീയ സംഘര്‍ഷം ആണെന്ന് പറഞ്ഞിട്ടില്ലെന്നും സിഐ അറിയിച്ചു. ആക്രമവുമായി ബന്ധപ്പെട്ട് കക്കാകുന്ന് സ്വദേശി അനൂപിനെ പോലീസ് അറസ്റ്റു ചെയ്തു.
















