കോട്ടയം : കേന്ദ്രഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിര്‍ദ്ദേശിച്ച റേഷന്‍ കടകളുടെ കംപ്യൂട്ടര്‍വത്ക്കരണം അട്ടിമറിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥ ലോബിയാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. കംപ്യൂട്ടര്‍വത്ക്കരണം നടപ്പാകുന്നതോടെ ഒരോ കാര്‍ഡുടമയ്‌ക്കും ലഭിക്കുന്ന ഭക്ഷ്യധ്യാനത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തും. ഒരു മണി അരിയുടെ ക്രമക്കേട് പോലും നടത്താന്‍ സാധിക്കില്ല. ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലിയുടെ വരവും നിലയ്‌ക്കും. ജില്ലയില്‍ ഒരിടത്തും ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കടകള്‍ കംപ്യൂട്ടര്‍വത്ക്കരിക്കുന്നതിനോ ഒരേ നിറം കൊടുക്കുന്നതിനോ നടപടിയായില്ല.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കടകളുടെ കംപ്യൂട്ടര്‍വത്ക്കരണം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണ് നടപ്പിലാക്കേണ്ടത്. ഇതിനായി കേന്ദ്രത്തില്‍ നിന്ന് വിഹിതവും അനുവദിച്ചതാണ്. എന്നാല്‍ ഈ തുക വകമാറ്റി ചെലവഴിച്ചെന്ന സംശയം ബലപ്പെടുന്നുണ്ട്. ഭക്ഷ്യസുരക്ഷ നിയമം സംബന്ധിച്ച നടന്ന ശില്പശാലകള്‍ക്കും സെമിനാറുകള്‍ക്കും ഈ തുക ചെലവഴിച്ചെന്ന ആരോപണം ശക്തമാണ്.
സാധനങ്ങള്‍ കൃത്യമായും അളവിലും നല്‍കാനുള്ള ഇ- പോസ് മെഷീനുകളുടെ ടെന്‍ഡര്‍ അനന്തമായി നീളുകയാണ്. ആദ്യം ടെന്‍ഡര്‍ വിളിച്ചെങ്കിലും യോഗ്യരായ ഒറ്റകമ്പനിയെ പോലെയും കണ്ടെത്തനായില്ല. അതിനാല്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. ഇതിനിടെയില്‍ റേഷന്‍കടക്കാര്‍ക്ക് വാഗ്ദാനം ചെയ്ത വേതനവും കംപ്യൂട്ടര്‍ വത്്്ക്കരണത്തില്‍ തട്ടി തടസ്സപ്പെട്ടിരിക്കുകയാണ്. കംപ്യൂട്ടര്‍വത്ക്കരണം നടപ്പായാല്‍ മാത്രമെ വേതനം നല്‍കുകയുള്ളുവെന്ന വാശിയിലാണ് സര്‍ക്കാര്‍. 350 കാര്‍ഡുളള കടയുടമയ്‌ക്ക് 16,000 രൂപ വരെയാണ് വാഗ്ദാനം ചെയ്തത്. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് റേഷന്‍ വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ ഉപരോധിക്കും.
















