ആലപ്പുഴ: ജലപ്പുരമെന്ന് കീര്‍ത്തി കേട്ട നെഹ്‌റു ട്രോഫി ജലോത്സവം നാളെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വീണാ എന്‍. മാധവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്‌റു പവിലിയന്റെയും താല്‍ക്കാലിക ഗാലറികളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. യന്ത്രവത്കൃത സ്റ്റാര്‍ട്ടിങ് സംവിധാനവും ഒരുങ്ങി.
വള്ളംകളി മത്സരം സമയത്തെ അടിസ്ഥാനമാക്കിയായതിനാല്‍ വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം അറിയാന്‍ അത്യാധുനിക ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഇത്തവണ ചെറുവള്ളങ്ങളുടെ മത്സരവും ഫിനിഷ് ചെയ്ത സമയം അടിസ്ഥാനപ്പെടുത്തിയാണ്. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്ത വള്ളങ്ങളാണ് ഫൈനലിലെത്തുക.
ജലമേള കാണുന്നതിനായി നഗരത്തില്‍ എത്തുന്നതിനും തിരികെ പോകുന്നതിനും ബസ്, ബോട്ട് സൗകര്യങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദൂരദര്‍ശന്റെ തത്സമയ സംപ്രേക്ഷണം വെബ്‌സ്ട്രീമിങ് വഴി ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളിലേക്ക് എത്തിക്കും. ഇന്റര്‍നെറ്റ് വെബ്കാസ്റ്റിങ് നടത്തും. http://webcast.gov.in/nehrturophy എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ വള്ളംകളി കാണാം.
ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 8,63,272 പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു.318,33,250 രൂപ വരവും 222,97,700 രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ബജറ്റില്‍ പ്രതീക്ഷിച്ചതുപോലെ ടൈറ്റില്‍ സ്‌പോണ്‍സറെ ലഭ്യമായിട്ടില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുന്ന ഒരു കോടി രൂപ, ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക, നഗരത്തിലെ ബാങ്കുകള്‍ തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ സഹായം, പരസ്യം എന്നീ സ്രോതസുകളിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വള്ളംകളി സുഗമമായി നടത്തും.
പത്രസമ്മേളനത്തില്‍ ആര്‍ഡിഒ എസ്. മുരളീധരന്‍പിള്ള, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍. രേഖ, ഐറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി. പാര്‍വതീദേവി എന്നിവര്‍ പങ്കെടുത്തു.
















