തളിപ്പറമ്പ്: വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി വിദേശ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പോലീസ് ആലോചിക്കുന്നു. ഇറ്റാലിയന്‍ പോലീസും സ്‌കോട്ട്‌ലന്റ് യാര്‍ഡും വികസിപ്പിച്ചെടുത്ത അതിനൂതന സാങ്കേതിക വിദ്യകളും സൂപ്പര്‍ ഇമ്പോസിഷന്‍, ബ്രെയിന്‍ മാപ്പിങ്ങ് തുടങ്ങിയ സാങ്കേതിക വിദ്യകളും ഉപയോഗിക്കാനാണ് ഉന്നത പോലീസ് അധികാരികളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഇതിനായി ഈ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യമുള്ളവരുടെ സഹായം തേടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചേര്‍ന്ന അന്വേഷണസംഘത്തിന്റെ യോഗത്തില്‍ പുതുതായി 16 പേരെക്കൂടി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് കേസന്വേഷണം നടത്തിയാല്‍ മാത്രമേ ഇത് തെളിയിക്കാന്‍ കഴിയൂ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എല്ലാ ദിവസവും ജില്ലാ പോലീസ് സൂപ്രണ്ട് കേസിന്റെ അന്വേഷണപുരോഗതി വിലയിരിത്തും.
കേസന്വേഷിക്കുന്ന പയ്യന്നൂര്‍ പോലീസിന് ഒട്ടേറെ തെളിവുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇതിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. പരിയാരം അമ്മാനപ്പാറയിലെ ബാലകൃഷ്ണന്റെ കോടികള്‍ വിലവരുന്ന എട്ടേക്കര്‍ സ്ഥലം തട്ടിപ്പിന് നേതൃത്വം നല്‍കിയ പയ്യന്നൂരിലെ അഭിഭാഷക സ്വന്തമാക്കിയത് വ്യാജരേഖകള്‍ ഉപോഗിച്ചാണെന്ന് തെളിഞ്ഞിട്ടുണ്ട്. തളിപ്പറമ്പിലെ അന്തരിച്ച കുഞ്ഞമ്പുഡോക്ടറുടെ പേരിലുള്ള ഭൂമി എങ്ങനെയാണ് മകന്റെ പേരിലാക്കിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഈ ഏട്ടേക്കര്‍ ഭൂമിയൊഴികെ മറ്റെല്ലാ ഭൂമിയും കുഞ്ഞമ്പുഡോക്ടറുടെ പേരില്‍ത്തന്നെയാണുള്ളത്. ബാലകൃഷ്ണന്റെ പേരിലുള്ള ഭൂമി ഇയാളുടെ ഭാര്യ എന്ന് കൃത്രിമരേഖയുണ്ടാക്കി അവകാശപ്പെട്ട ജാനകിയാണ് തന്റെ സഹോദരി അഡ്വ.ഷൈലജക്ക് രേഖ ചെയ്ത് നല്‍കിയത്. ഈ പ്രമാണത്തില്‍ പറയുന്ന സര്‍വ്വേ നമ്പറുകളും പ്ലാനും തെറ്റാണെന്നും തെളിഞ്ഞിട്ടുണ്ട്. ഈ രേഖകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് എഫ്‌ഐആര്‍, വ്യാജ-ഒറിജിനല്‍ രേഖകള്‍ ഉള്‍പ്പെടെ മിക്ക തെളിവുകളും പോലീസ് ശേഖരിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ കേസന്വേഷണം ലോക്കല്‍ പോലീസില്‍ ഒതുക്കാനും ഉന്നത തലങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്. ഇടത്-വലത് മുന്നണികളിലെ പ്രമുഖ കക്ഷികളുമായി ഏറെ ബന്ധം പുലര്‍ത്തുന്നവരാണ് ഷൈലജയും ഭര്‍ത്താവുമെന്നും സംസാരമുണ്ട്.
അതിനിടെ കുഞ്ഞമ്പുഡോക്ടറുടെ ചെന്നൈയിലുള്ള മകള്‍ വിജയലക്ഷ്മിയുടെ പരാതിയില്‍ സ്വത്ത് വകകള്‍ കയ്യേറി താമസിക്കുന്നവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















