പനാജി: ഗോവയിലെ ബീച്ചുകളിൽ ഇനി മദ്യപിക്കാമെന്ന് ആരും കരുതേണ്ട. കാരണം മദ്യപിച്ചാൽ അവരെ കാത്തിരിക്കുന്നത് അറസ്റ്റും ജയിൽവാസവുമായിരിക്കും. ഗോവയിലെ ബീച്ചുകളുടെ മനോഹാരിതയെ കാത്തു സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു നിയമവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തിൽ ഗോവയുടെ ടൂറിസം മന്ത്രി മനോഹർ അജോങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗോവൻ ബീച്ചുകൾ കാത്തു സംരക്ഷിക്കേണ്ടതാണ്, കടൽത്തീരങ്ങളിൽ അടിഞ്ഞ് കൂടുന്ന മദ്യക്കുപ്പികൾ പ്രദേശത്തെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ട്, ബീച്ചുകളിൽ ഇരുന്ന് കൊണ്ട് മദ്യപിക്കരുതെന്ന് ടൂറിസ്റ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്, നിയമത്തെ അനുസരിക്കാത്തവരെ അറസ്റ്റ് ചെയ്യാനും മടിക്കില്ല’ – മനോഹർ പറഞ്ഞു.
കടൽത്തീരങ്ങളിലെ ഗാർഡുമാരോട് മയക്കു മരുന്ന് ഉപയോഗിക്കുന്നവരെയും ഇവ വിൽക്കുന്നവരേയും പിടികൂടണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമത്തെ കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല, സംസ്ഥാനത്ത് പുതിയതായി ടൂറിസം ട്രേഡ് ആക്ട് നിയമ നിർമ്മാണം നടത്തുന്നുണ്ടെന്നും മനോഹർ കൂട്ടിച്ചേർത്തു.
















