കണ്ണൂര്‍: കണ്ണൂര്‍ 122 ഇന്‍ഫന്ററി ബറ്റാലിയനിലേക്ക് നടക്കുന്ന പ്രാദേശിക സേന റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം യുവാക്കള്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്നലെ റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തത്. ഇന്ന് മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ദാദര്‍, ഗോവ, ദാമന്‍ ദ്യൂ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് റിക്രൂട്ട്‌മെന്റ് റാലി. കായികക്ഷമതയുടെ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തുപരീക്ഷയില്ലെന്നതാണ് പ്രത്യേകത. ഇന്നലെ കാലത്ത് ആറ് മണിയോടെ കമാന്റിങ്ങ് ഓഫീസര്‍ രാജേഷ് കനൂജിയയുടെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് റാലി തുടങ്ങിയത്. രാവിലെ മുതല്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ കണ്ണൂരിലേക്ക് ഒഴുകിയെത്തിയിരുന്നു. കാലത്ത് എത്തിയവര്‍ ലോഡ്ജുകളില്‍ മുറി ബുക്ക് ചെയ്തതോടെ ഉച്ചയോടെ എത്തിക്കൊണ്ടിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ താമസിക്കാന്‍ സൗകര്യമില്ലാതെ നന്നേ ബുദ്ധിമുട്ടി. പലരും കടത്തിണ്ണകളിലും സമീപത്തെ മൈതാനത്തുമാണ് ഇരുന്നുറങ്ങിയത്.
പുലര്‍ച്ചെ 3 മണിയോടെ തന്നെ റിക്രൂട്ട്‌മെന്റ് നടക്കുന്ന കണ്ടോണ്‍മെന്റ് മൈതാനിയില്‍ ഇവര്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. ജില്ലാ ആശുപത്രി പരിസരത്തെ ചില കടകള്‍ മുഴുവന്‍ സമയവും തുറന്നതിനാല്‍ കുപ്പിവെള്ളം വാങ്ങിക്കുടിച്ചാണ് റാലിക്കെത്തിയവര്‍ വിശപ്പും ദാഹവും തീര്‍ത്തത്. കൈയ്യില്‍ കാശുണ്ടെങ്കിലും ഭക്ഷണം കിട്ടാത്ത അവസ്ഥയായിരുന്നു പ്ലാസ ജംഗ്ഷന്‍ മുതല്‍ ആയിക്കരവരെയുള്ള ഭക്ഷണശാലകളില്‍. പല ഹോട്ടലുകളിലും ഭക്ഷണം കാലിയായതും ദുരിതമായി.
പട്ടാളത്തില്‍ ചേരാനെത്തിയ ഉദ്യോഗാര്‍ഥികളെക്കൊണ്ട് നഗരം വീര്‍പ്പുമുട്ടി. പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കാനെത്തിയെന്നതിനാല്‍ ആശുപത്രി ഭാഗത്തേക്കുള്ള വാഹനഗതാഗതം ഏറെനേരം സ്തംഭനാവസ്ഥയിലായിരുന്നു. പട്ടാളക്കാരും പോലീസും ഒന്നിച്ച് ട്രാഫിക് നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സ്തംഭനം ഒഴിവാക്കാന്‍ കഴിഞ്ഞത്. ഇതിനിടെ ക്യൂവില്‍ നിന്ന പലരും തളര്‍ന്നുവീഴുകയും ചെയ്തു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്ക് വിധേയമാക്കി.
















