കൊച്ചി: കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ പത്ര-ദൃശ്യമാധ്യമങ്ങളും കായികപ്രേമികളും ഒരു വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നകാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അത് മറ്റൊന്നുമായിരുന്നില്ല, ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിട്ടും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാതിരുന്ന പി.യു. ചിത്ര എന്ന മലയാളികളുടെ സ്വന്തം ചിത്രാപൗര്‍ണ്ണമിക്കുവേണ്ടിയായിരുന്നു.
കേരള ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കേരള അത്‌ലറ്റിക്‌സ് അസോസിയേഷനും സ്‌പോര്‍ട്‌സ്‌കൗണ്‍സിലുമെല്ലാം ചിത്രയ്‌ക്കായി രംഗത്തെത്തി. ചിത്രയെ പങ്കെടുപ്പിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന്. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും ശക്തമായി ഇടപെട്ടു.
കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ എഐഎഫിന് തുറന്ന കത്തെഴുതുകയും ചെയ്തു. എന്നിട്ടും കാര്യങ്ങള്‍ക്ക് ശുഭപര്യവസാനം കണ്ടിട്ടില്ല. ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അയച്ച കത്ത് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ തള്ളി. ഇതോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്ന ചിത്രയുടെ സ്വപ്‌നം പൊലിയുകയും ചെയ്തു.
എന്തുകൊണ്ടാണ് ഏഷ്യന്‍ ചാമ്പ്യനായിട്ടും ചിത്രയെ ലണ്ടനിലേക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. ആരാണ് ഇതിന് പിന്നില്‍ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. കുറ്റവാളി ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ തന്നെ. യാതൊരു മാനദണ്ഡവുമില്ലാതെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ സമിതി ടീമിനെ പ്രഖ്യാപിച്ചത്.
ജൂലൈ 20നാണ് സെലക്ഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് ടീമിെന തെരഞ്ഞെടുത്തത്.
എന്നാല്‍ അത് പുറത്തുവിടാതെ 23-ാം തീയതി വൈകിട്ട് വരെ മൂടിവെക്കുകയും ചെയ്തു. ഡെഡ്ലൈന്‍ കഴിഞ്ഞ് കേസും ഉണ്ടായാലും കാര്യമില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഫെഡറേഷന്‍ ടീം പ്രഖ്യാപനം വൈകിപ്പിച്ചത് എന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അവരുടെ ഇംഗിതം സാധിച്ചു. കേസ് ചിത്രയ്‌ക്ക്് അനുകൂലമായാലും അയയ്‌ക്കാനാവില്ല എന്ന എഎഫ്‌ഐ സെക്രട്ടറി സി.കെ. വത്സന്റെ പ്രസ്താവനയും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. ഇന്ത്യയിലെ ഒരു ഹൈക്കോടതി പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല, ലോക അത്‌ലറ്റിക്‌സ് അസോസിയേഷനാണ് ഈ വിഷയത്തില്‍ അവസാന തീരുമാനമെടുക്കേണ്ടതെന്നും കൂടി വത്സന്‍ പറഞ്ഞു.
നമുക്ക് ചെയ്യാന്‍ കഴിയുന്നത് അവര്‍ക്ക് ഒരു കത്തുകൊടുക്കാമെന്നു മാത്രം. അതുകൊണ്ടു കാര്യമൊന്നുമില്ലെന്നുകൂടി വത്സന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ചിത്രയെ പുറത്താക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നാണ്.തീര്‍ന്നില്ല ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ കലാപരിപാടികള്‍. നേരത്തെ ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ 3000 മീറ്ററില്‍ സ്റ്റീപ്പിള്‍ചേസില്‍ സ്വര്‍ണ്ണം നേടിയ സുധാ സിങിനെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന കള്ളവും ഫെഡറേഷന്‍ പറഞ്ഞു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു. ഐഎഎഎഫിന് സമര്‍പ്പിച്ച ലിസ്റ്റില്‍ സുധയുടെ പേരുണ്ട്. മൂവായിരം മീറ്ററില്‍ സുധ ഉള്‍പ്പെടുന്ന സ്റ്റാര്‍ട്ട്‌ലിസ്റ്റ് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.
സെലക്ഷന്‍ കമ്മറ്റിയില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരും ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് കമ്മറ്റി ചെയര്‍മാന്‍ രണ്‍ധാവ പറയുകയും ചെയ്തതോടെ താരത്തെ ഒഴിവാക്കാന്‍ കച്ചമുറുക്കിയ പലരുടെയും പൊയ്‌മുഖങ്ങള്‍ അഴിഞ്ഞുവീഴുകയും ചെയ്തു.
എന്നാല്‍ സുധാ സിങ്ങിന്റെ പേര് ഉള്‍പ്പെടുത്തി രണ്ടാമതൊരു എന്‍ട്രി കൂടി ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ സമര്‍പ്പിക്കുകയായിരുന്നു. എന്‍ട്രികള്‍ അയയ്‌ക്കാനുള്ള അവസാന ദിവസം ജൂലൈ 24 ആയിരുന്നുവെന്നും വൈകി എത്തുന്ന എന്‍ട്രികള്‍ സ്വീകരിക്കില്ലെന്നുമുള്ള വാദം ഉന്നയിച്ചാണ് ദേശീയ ഫെഡറേഷന്‍ ചിത്രയെ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളെ പ്രതിരോധിച്ചത്. എന്നാല്‍ ആദ്യലിസ്റ്റിലുണ്ടാകാതിരുന്ന സുധയെ പിന്‍വാതിലില്‍ക്കൂടി തള്ളിക്കയറ്റുകയായിരുന്നു.
ചിത്രയുടെയും അജയ്‌കുമാര്‍ സരോജിന്റെയും കാര്യത്തില്‍ യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ മാനദണ്ഡമാക്കിയപ്പോള്‍ സുധാസിങിന് വേറൊരു നിയമം എന്നതാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ നിലപാട്. യോഗ്യതാമാര്‍ക്കിനേക്കാള്‍ 10.42 സെക്കന്‍ഡ് പിന്നിലാണ് ചിത്ര ഫിനിഷ് ചെയ്തതെങ്കില്‍ യോഗ്യതാമാര്‍ക്കിനേക്കാള്‍ 17.05 സെക്കന്‍ഡ് പിറകിലാണ് സുധ.
സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയില്‍ 122-ാം സ്ഥാനത്തായിട്ടും സുധക്ക് അവസരം ലഭിച്ചു. അത്‌ലറ്റിക് ഫെഡറേഷന്‍ നിഷ്‌കര്‍ഷിച്ച ഗുണ്ടൂരിലെ സീനിയര്‍ മീറ്റില്‍ സുധ പങ്കെടുത്തതുമില്ല. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയവരെല്ലാം സീനീയര്‍ മീറ്റില്‍ പങ്കെടുക്കണമെന്നായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നിട്ടും ഇതില്‍ പങ്കെടുക്കാത്ത പലരും ടീമില്‍ ഇടംപിടിക്കുകയായിരുന്നു.
ജിസ്‌ന മാത്യു, പൂവമ്മ, ആരോക്യ രാജീവ് എന്നിവരടക്കം നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് ടീമിലുള്ള ഏഴു താരങ്ങള്‍ ഗുണ്ടൂരിലെ മീറ്റില്‍ പങ്കെടുത്തിട്ടില്ല. ഗുണ്ടൂരില്‍ ലോങ്ജമ്പില്‍ മത്സരിച്ച സ്വപ്‌ന ബര്‍മന് ഹെപ്റ്റാത്ത്‌ലണിലാണ് ലോക മീറ്റിന് എന്‍ട്രി നല്‍കിയിരിക്കുന്നത്.
24അംഗ ടീമില്‍ ഉള്‍പ്പെടാത്ത ദ്യുതി ചന്ദിന്റെ പേരും ലോകചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ മത്സരാര്‍ഥികളുടെ പട്ടികയിലുണ്ട്. ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ടവരില്‍ മെഡല്‍ സാധ്യതയുള്ളത് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്കു മാത്രമാണ്.
ഇത് ആദ്യമായൊന്നുമല്ല ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. 2015ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സമയം. ക്യാമ്പിന് വന്നില്ലെന്ന കാരണത്താല്‍ ലോങ്ജമ്പ് താരം അങ്കിത് ശര്‍മ്മയെ ടീമില്‍ നിന്ന് പുറത്താക്കി.
ഫെഡറേഷന്റെ ചതിയുടെ മറ്റൊരു ഇര റിയോ ഒളിമ്പിക്‌സ് പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട അനു രാഘവന്‍. ആദ്യം ടീമില്‍ ഉള്‍പ്പെട്ടിട്ടും 4-400 റിലേ ടീമില്‍ നിന്നു അവസാന നിമിഷം അനു പുറത്തായി. നീതിക്കായി കോടതിയില്‍ എത്തിയെങ്കിലും റിയോയിലെ ട്രാക്ക് അനുവിന് നഷ്ടമായി. കേസ് ഇന്നും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
1983 ലാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. 34 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്. ട്രാക്കിലും ഫീല്‍ഡിലും ലോക രാജ്യങ്ങള്‍ ആകെ നേടിയ മെഡല്‍ എണ്ണം 2036. ഇതില്‍ ഇന്ത്യയുടെ സമ്പാദ്യം എന്ത്. കായിക മുന്നേറ്റത്തിനായി കോടികള്‍ ഒഴുക്കുന്ന രാജ്യത്തിന്റെ നേട്ടം കണ്ടാല്‍ ഒന്നു ഞെട്ടും. കിട്ടിയ മെഡല്‍ ഒന്നു മാത്രം. മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 91. ഏറ്റവും അവസാന വരിയില്‍ നിന്നും മുകളിലേക്ക് എണ്ണിയാല്‍ നാലാമത്. നമ്മുടെ രാജ്യത്തിന് പിറകില്‍ ഉള്ളത് ഇറാനും സഊദി അറേബ്യയും സിംബാവേയും. ഇക്കാലത്തിനിടയ്‌ക്ക് ഒരു അഞ്ജുവിനെ മാത്രമാണ് നമുക്ക് സൃഷ്ടിക്കാനായതെന്നത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവി എവിടെ എത്തി നില്‍ക്കുന്ന എന്നതിന്റെ നേര്‍കാഴ്ചയാണ്.
കേന്ദ്രസര്‍ക്കാരിന്റെയടക്കം യാതൊരു നിയന്ത്രണവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. എല്ലാ കായികസംഘടനകളുടെയും നിയന്ത്രണം സര്‍ക്കാരിന് ഏറ്റെടുക്കാനുമാവില്ല. കാരണം ലോകത്ത് എല്ലായിടത്തും അതത് ഫെഡറേഷനുകള്‍ പ്രവര്‍ത്തിക്കുന്നത് അന്താരാഷ്്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ്.
എന്നാല്‍, രാജ്യത്തിന്റെ കായിക സംസ്‌കാരം രൂപപ്പെടുത്താന്‍ സാധിക്കുന്ന ഒരു സംഘടന ഇത്തരം മോശമായ രീതിയില്‍ പെരുമാറുന്നത് ഇല്ലാതാക്കാന്‍ സര്‍ക്കാരിനും കോടതിക്കും മാത്രമേ കഴിയൂ. ഉദാഹരണം ബിസിസിഐ. ഒടുവില്‍ സുപ്രീംകോടതിയുടെ കര്‍ശന ഇടപെടല്‍ വേണ്ടിവന്നു ബിസിസിഐക്ക് മൂക്കുകയറിടാന്‍.
അത്‌ലറ്റിക് ഫെഡറേഷന്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി : ലോക അത്ലറ്റിക് മീറ്റില്‍ പിയു ചിത്രയ്‌ക്ക് പങ്കെടുക്കാനാവാതെ പോയതെന്തുകൊണ്ടാണെന്നു വിശദീകരിക്കാന്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു.ജ ൂലായ് 24 ന് ശേഷം താരങ്ങളെ പട്ടികയിലുള്‍പ്പെടുത്താനാവില്ലെങ്കില്‍ സുധ സിംഗ് സംഘത്തില്‍ ഇടം നേടിയതെങ്ങനെയെന്നും ഇന്നു തന്നെ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.
ലോക അത്ലറ്റിക് മീറ്റില്‍ പിയു ചിത്രയെ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ഓഗസ്റ്റ് നാലുമുതല്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്നും ഫെഡറേഷന്‍ ഇതുറപ്പാക്കണമെന്നും ജൂലായ് 28 ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇത്തരം സെലക്ഷന്‍ നടപടികള്‍ സുതാര്യമാക്കാനെങ്കിലും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനു മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം വേണമെന്ന് സിംഗിള്‍ബെഞ്ച് വാക്കാല്‍ പറഞ്ഞു. പിയു ചിത്രയെ ഒഴിവാക്കാന്‍ ഫെഡറേഷന്‍ മന:പൂര്‍വം എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലോക അത്ലറ്റിക് മീറ്റില്‍ ചിത്രയെക്കൂടി പങ്കെടുപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ഫെഡറേഷന്‍ നടപടിയെടുത്തില്ലെന്ന് ഹര്‍ജി ആരോപിക്കുന്നു. ഇതിനിടെ പിയു ചിത്രയെ ലോക മീറ്റില്‍ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഇന്നു പരിഗണിച്ചേക്കും. ജൂലായ് 28 നാണ് ചിത്രയെ പങ്കെടുപ്പിക്കാന്‍ സിംഗിള്‍ബെഞ്ച് ഫെഡറേഷനോടു നിര്‍ദേശിച്ചത്.
എന്നാല്‍ ഇടക്കാല ഉത്തരവിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ സമര്‍പ്പിക്കുന്ന അപ്പീല്‍ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കാന്‍ ഫെഡറേഷന്റെ അഭിഭാഷകന്‍ അനുമതി തേടി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇതിന് അടിയന്തര സ്വഭാവമില്ലെന്നും സാധാരണ നടപടിക്രമങ്ങള്‍ പാലിച്ച് ഹര്‍ജി പരിഗണിക്കാമെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ വിലയിരുത്താതെയാണ് ചിത്രയെ പങ്കെടുപ്പിക്കാന്‍ സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചതെന്നും ഈ വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ഫെഡറേഷന് മതിയായ സമയം നല്‍കിയില്ലെന്നും അപ്പീലില്‍ പറയുന്നു.
















