തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി പിണറായി വിജയന്‍. മാധ്യമപ്രവർത്തകരെ ചർച്ചക്ക് ക്ഷണിച്ചിരുന്നില്ലെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജില്‍ പറഞ്ഞു.
യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്തുക അപ്രായോഗികമാണ്. രാഷ്‌ട്രീയ പാർട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോൾ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവർത്തകർ. അതു കൊണ്ടാണ് അവരോട് പുറത്തു പോകാൻ പറഞ്ഞത്. അതല്ലാത്ത ഒരർത്ഥവും അതിനില്ല.
യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് ചർച്ചയുടെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട് എന്നും ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
















