ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും എഡ്വിന മൗണ്ട്ബാറ്റണും തമ്മില്‍ ഗാഢബന്ധത്തിലായിരുന്നെന്ന് മൗണ്ട്ബാറ്റണിന്റെ മകള്‍ പമേല ഹിക്‌സ് നീ. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റണിന്റെ ഭാര്യ എഡ്വിനയുമായുള്ള ബന്ധം മകള്‍ പമേല ഓര്‍ക്കുന്നു. പമേല എഴുതിയ ഡോട്ടര്‍ ഓഫ് എംപയര്‍: ലൈഫ് ആസ് എ മൗണ്ട്മാറ്റണ്‍ (Daughter of Empire: Life as a Mountbatten) എന്ന പുസ്തകത്തിലാണ് നെഹ്‌റുവിന്റേയും എഡ്വിനയുടേയും ബന്ധം വെളിപ്പെടുത്തിയിരിക്കുന്നത്.
പമേലയ്‌ക്ക് 17 വയസുള്ളപ്പോഴാണ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയി ലോര്‍ഡ് ലൂയിസ് മൗണ്ട്ബാറ്റണ്‍ ഇന്ത്യയില്‍ എത്തുന്നത്. നെഹ്‌റുവിനും എഡ്വിനയ്‌ക്കും ഇടയില്‍ തീവ്രമായ ബന്ധം ഉടലെടുക്കുന്നത് താന്‍ മനസിലാക്കിയതായി പമേല പറയുന്നു. നെഹ്‌റുവിന്റെ സഖിത്വവും വ്യക്തികളെ തുല്യരായി കാണാനുള്ള കഴിവും ബുദ്ധിശക്തിയുമാണ് എഡ്വിനയെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. തന്റെ അമ്മ എഴുതിയ കത്തുകളില്‍ നെഹ്‌റുവിന്റെ ചിന്തകളും വൈകാരികതകളും നിറഞ്ഞുനിന്നിരുന്നു. പിന്നീട് നെഹ്‌റുവും അമ്മയും എത്രമാത്രം ആഴത്തിലാണ് സ്‌നേഹിച്ചിരുന്നതെന്നും ബഹുമാനിച്ചിരുന്നതെന്നും മനസിലാക്കി.
ഇരുവരും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായിരുന്നോ എന്നതില്‍ വലിയ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലൊരു ബന്ധം ഉണ്ടായിരുന്നില്ലെന്ന് എഡ്വിന തന്നെ ബോധ്യപ്പെടുത്തി. ആസമയത്ത് എഡ്വിനയ്‌ക്കും പണ്ഡിറ്റ്ജിക്കും ഒരിക്കലും തമ്മില്‍ ശാരീരിക ബന്ധം ഉണ്ടാക്കാന്‍ കഴിയില്ലായിരുന്നു. ഇരുവരും ഒരുസമയംപോലും ഒറ്റയ്‌ക്കായിരുന്നില്ല. എല്ലായ്‌പ്പോഴും ആളുകള്‍ക്ക് നടുവിലായിരുന്നു.
ഇന്ത്യ വിടുമ്പോള്‍ തന്റെ മരതകം പതിപ്പിച്ച മോതിരം നെഹ്‌റുവിന് നല്‍കണമെന്നുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് വാങ്ങില്ലെന്ന് അറിയാവുന്നതുകൊണ്ട് മകള്‍ ഇന്ദിരയ്‌ക്കുനല്‍കി. നെഹ്‌റുവിന് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായാല്‍ മോതിരം വിറ്റ് പണം അദ്ദേഹത്തിനു നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് ഇന്ദിരയ്‌ക്ക് നല്‍കിയത്- പമേല പറയുന്നു.
















