തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി സാമ്പത്തികനേട്ടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി വിജിലന്‍സ് കേസെടുക്കും. ചികിത്സയുടെ പേരില്‍ എട്ടു മാസം അവധിയിലായിരുന്നെന്ന വ്യാജരേഖയുണ്ടാക്കി സര്‍ക്കാരില്‍നിന്ന് എട്ട് ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുക്കുക.
വിജിലന്‍സ് ഡിവൈ.എസ്.പി: ബിജിമോനാണ് പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാറിനെതിരെ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ജൂലായ് 21ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശുപാര്‍ശ അംഗീകരിക്കുകയും തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2016 ജൂണില്‍ സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തുടര്‍ന്ന് ജൂണ്‍ ഏഴിന് ചീഫ് സെക്രട്ടറിക്കു നല്കിയ അപേക്ഷയില്‍, വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നത്.
തുടര്‍ന്നുള്ള എട്ടു മാസങ്ങളിലും പകുതി ശമ്പളത്തില്‍ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്കി. ഈ അപേക്ഷകളില്‍ അവധി അനുവദിക്കുകയും ഉത്തരവിന്റെ പകര്‍പ്പ് പകുതി ശമ്പളം നിശ്ചയിക്കാന്‍ അക്കൗണ്ടന്റ് ജനറലിനു കൈമാറിയതായും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചികിത്സയിലായിരുന്നെന്ന് സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഡോക്ടറെ കാണാനെത്തിയെന്ന് അവകാശപ്പെടുന്ന ചില ദിവസങ്ങളില്‍ സെന്‍കുമാര്‍ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലായിരുന്നെന്ന് മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ പരിശോധിച്ചതില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തി. ചികിത്സയിലായിരുന്ന എട്ട് മാസം രണ്ടു മരുന്നുകള്‍ മാത്രമാണ് ആശുപത്രിയില്‍ നിന്ന് നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: