കൊട്ടാരക്കര: പുലമണ്‍തോട് പൂങ്കാവനമാക്കുമെന്ന എംഎല്‍എയുടെ വാക്ക് പാഴ്‌വാക്കായി. നവീകരണത്തിന്റെ പേരില്‍ ഒലിച്ച് പോയത് കോടികള്‍. തോടിന്റെ കരകളില്‍ പലതവണ കൈയ്യേറ്റമൊഴിപ്പിക്കലും, മുഖം മിനുക്കലും നടന്നെങ്കിലും നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്.
ഏറ്റവും അവസാനം ഓരോ മാസവും മുഖ്യമന്ത്രി നേരിട്ട് പരിശോധിക്കുന്ന പദ്ധതിയായ നവകേരളാ മിഷനിലെ ശുചിത്വകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികണക്കിന് രുപയുടെ നിര്‍മ്മാണം തുടങ്ങിയെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് കരാറുകാരന്‍ പണി തന്നെ ഉപേക്ഷിച്ച് മുങ്ങി. തോട് കയ്യേറ്റക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കരാറുകാരന്‍ പണി ഉപേക്ഷിച്ചതെന്നും പലരും നോക്കുകൂലി ആവശ്യപ്പെട്ടതാണന്നും രണ്ടുപക്ഷമുണ്ട്. കാരണമെന്തായാലും വര്‍ഷങ്ങളായി നവീകരണവും കൈയ്യേറ്റമൊഴിപ്പിക്കലും നടക്കുന്ന പുലമണ്‍തോട് ഇപ്പോഴും മാലിന്യ വാഹിയായി ഒഴുകികൊണ്ടേയിരിക്കുന്നു.
കൊട്ടാരക്കരയുടെ സ്വപ്‌നപദ്ധതിയായ പുലമണ്‍ തോട് നവീകരണം പാതിവഴിയില്‍ മുടങ്ങിയിട്ട് ഉദ്യോഗസ്ഥ പ്രമുഖരും പ്രാദേശിക ജനപ്രതിനിധികളും തുടരുന്ന മൗനവും ശ്രദ്ധേയമാണ്. ചെറിയകാര്യങ്ങള്‍ക്ക് വരെ കൊടിയെടുക്കുന്ന ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല. കൈയ്യേറ്റക്കാരില്‍ ചില മതസംഘടനകളും പ്രമുഖ വ്യക്തികളും ഉള്‍പ്പെട്ടതാണ് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. മൂന്ന് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോടില്‍ റവന്യൂ വകുപ്പ് മുന്‍പ് നടത്തിയ സര്‍വ്വേയില്‍ കൊട്ടാരക്കരയില്‍ മാത്രം 31 ഇടങ്ങളില്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. കോടികള്‍ വിലമതിക്കുന്ന ‘ൂമിയാണ് ഈ രീതിയില്‍ സ്വകാര്യ വ്യക്തികള്‍ കൈയടക്കി വച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ വീടുകളും ബഹുനില മന്ദിരങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
24 മീറ്ററിലധികം വീതിയുണ്ടായിരുന്ന തോട് പല ഇടങ്ങളിലും ഇപ്പോള്‍ 10മീറ്ററില്‍ താഴെ മാത്രമെയുള്ളൂ എന്നത് മാത്രം മതി കൈയ്യേറ്റത്തിന്റെ വ്യാപ്തി അളക്കാന്‍. വിവിധ നവീകരണപദ്ധതികളുടെ പേരില്‍ കോടികള്‍ ഒലിച്ച്‌പോയതല്ലാതെ പുലമണ്‍തോടിനെ കൈയ്യേറ്റക്കാരില്‍നിന്നും മാലിന്യത്തില്‍ നിന്നും രക്ഷിക്കാനായിട്ടില്ല. തന്റെ പേരില്‍ കോടികള്‍ ഒലിച്ച് പോയതിറിയാതെ പഴയപ്രതാപത്തിന്റെ ഓര്‍മ്മയില്‍ മാലിന്യവും പേറി ശാന്തയായി ഒഴുകയാണ് പുലമണ്‍തോട്.
















