കണ്ണൂര്‍: റിട്ട.ഓണററി ക്യാപ്റ്റനായിരുന്ന തളിപ്പറമ്പിലെ ഡോ.പി.കുഞ്ഞമ്പു നായരുടെ മകന്‍ റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ തളിപ്പറമ്പ് തൃച്ഛംബരത്തെ പി. ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബാലകൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിലുളള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പയ്യന്നൂര്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
തളിപ്പറമ്പിലെ അറിയപ്പെടുന്ന ജനകീയ ഡോക്ടറായിരുന്ന ഡോ.കുഞ്ഞമ്പു നായരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാനായി അദ്ദേഹത്തിന്റെ മകനായ ബാലകൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പിലെ ആക്ഷന്‍ കമ്മിറ്റി കോടതിയില്‍ പരാതി നല്‍കിയിരുന്നത്.
നാലുപതിറ്റാണ്ടായി തിരുവനന്തപുരത്ത് താമസിച്ചു വരികയായിരുന്ന ബാലകൃഷ്ണനെ 2011 സെപ്തംബര്‍ 11 ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചിലര്‍ കോഴിക്കോട്ടേക്ക് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്ത് വാഹനത്തില്‍ കൊണ്ടു പോവുകയായിരുന്നുവെന്നും എന്നാല്‍ കൊടുങ്ങല്ലൂരിലെത്തുമ്പോഴേക്കും മരണപ്പെട്ട ഇയാളുടെ മൃതദേഹം ഷൊര്‍ണ്ണൂരില്‍ സംസ്‌ക്കരിച്ചതായും ഇക്കാര്യം ബന്ധുക്കളെപ്പോലും അറിയിച്ചിരുന്നില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
ഭാഗക്കരാര്‍ സംബന്ധിച്ച് ബാലകൃഷ്ണന്റെ സഹോദരന്‍ സമീപിച്ച പയ്യന്നൂരിലെ രണ്ട് വക്കീലന്മാര്‍ നടത്തിയ ചതിയാണ് ബാലകൃഷ്ണന്റെ മരണത്തിന് പിന്നിലെന്ന് പരാതിയില്‍ പറഞ്ഞു. ഡോ. കുഞ്ഞമ്പുവിന്റെ ഇളയ മകനായ പരാതിക്കാരന്‍ രമേശന്റെ മാനസിക വൈകല്യവും ദുര്‍ബലാവസ്ഥയും മുതലെടുത്ത് പരാതിക്കാധാരമായ രേഖകളും പകര്‍ത്തിയെടുത്തതായ രേഖകളും ഉപയോഗിച്ച് പരാതിക്കാരന്റെയും സഹോദരനായ ബാലകൃഷ്ണന്റെയും കുടുംബ സ്വത്ത് വക്കീലന്മാര്‍ ഉള്‍പ്പെടെയുളളവര്‍ തട്ടിയെടുത്തതായും കര്‍മ്മസമിതി ഭാരവാഹികള്‍ പറയുന്നു.
തൃച്ഛംബരത്തെ പത്മന്‍ കോഴൂര്‍ കണ്‍വീനറായി രൂപീകരിച്ച നാട്ടുകാരുടെ കര്‍മ്മസമിതിയാണ് ബാലകൃഷ്ണന്റെ മരണം സംബന്ധിച്ച് ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തുളളത്. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി.ശൈലജ, ഭര്‍ത്താവ് പി.കൃഷ്ണകുമാര്‍, ശൈലജയുടെ സഹോദരി കെ.വി.ജാനകി എന്നിവരാണ് ബാലകൃഷ്ണന്റെ മരണത്തിന് പിന്നിലെന്നും പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍, താലൂക്ക് ഓഫീസര്‍ എന്നിവര്‍ വ്യാജ രേഖയുണ്ടാക്കുന്നതിന് പ്രതികളെ സഹായിച്ചതായും ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ പരാതി നല്‍കിയിരുന്നത്.
ബാലകൃഷ്ണന്‍ അവിവാഹിതനായിരുന്നുവെന്നും ബാലകൃഷ്ണനും ജാനകിയും തമ്മില്‍ വിവാഹം കഴിച്ചതായി വ്യാജ രേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ പറയുന്നു. 1980 ല്‍ ബാലകൃഷ്ണനെ വിവാഹം കഴിച്ചെന്ന് രേഖയുണ്ടാക്കിയും ജാനകിയുടെ പേരില്‍ പിന്തുടര്‍ച്ചാവകാശ രേഖകള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നേടിയെടുത്തും ബാലകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലുളള പണമുള്‍പ്പെടെ പ്രതികള്‍ ചേര്‍ന്ന് തട്ടിയെടുത്തതായും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ ബാലകൃഷ്ണന്റെ പണവും പാരമ്പര്യമായി ലഭിക്കേണ്ട സ്വത്തുകളും തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കണ്ണൂര്‍ പ്രസ് ക്ലബില്‍ കര്‍മ്മ സമിതി ഭാരവാഹികളായ പത്മന്‍ കോഴൂര്‍, പുതുക്കുളങ്ങര വിശ്വനാഥന്‍, ചന്ദ്രശേഖരന്‍, എ. കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തി.
കോടതി നിര്‍ദ്ദേശ പ്രകാരം കേസന്വേഷണം ആരംഭിച്ച പോലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി മരണപ്പെട്ട ബാലകൃഷ്ണന്‍ വര്‍ഷങ്ങളോളം താമസിച്ച തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്.
















