പയ്യന്നൂര്‍: വടിവാളും ബോംബും മഴുവുമായി ആര്‍ത്തട്ടഹസിച്ചുവന്ന രാക്ഷസക്കൂട്ടങ്ങളെ നേരില്‍ക്കണ്ട ഞെട്ടലില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉണര്‍ന്നുകഴിഞ്ഞു. മരണത്തെ മുന്നില്‍ക്കണ്ട നിമിഷങ്ങള്‍…മനുഷ്യന് ഏറ്റവും സുരക്ഷിതമായ ഇടം തന്റെ വീടാണെന്ന ധാരണ തിരുത്തപ്പെട്ട നിമിഷം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിയമപാലകര്‍ തന്നെ ആസുരിക ശക്തികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് നേരിട്ട കാണേണ്ടിവന്ന ദുരന്തം. ആളിക്കത്തുന്ന വീടുകള്‍ക്കു നേരേ വരുന്ന അഗ്‌നിശമനാ വാഹനങ്ങള്‍ പോലും അക്രമിക്കുന്ന ഭീകരത. കാശ്മീരിലും മറ്റും നാം കേള്‍ക്കേണ്ടി ഭീകരാക്രമണങ്ങളെ നാണിപ്പിക്കുന്ന ക്രുര രംഗങ്ങള്‍. പൂജാമുറിയിലെ ആരാധനാ വിഗ്രഹങ്ങളുടെ പോലും കഴുത്തറക്കുന്ന പൈശാചികത്വം
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ജൂലൈ 11 ന് രാത്രിയില്‍ പയ്യന്നൂര്‍ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അനുഭവിച്ച ക്രൂരതകള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്തതാണ്. മരണത്തെ മുന്നിന്‍ക്കണ്ട സ്ത്രീകളടെയും കുട്ടികളുടെയും മാനസികാവസ്ഥ നേരേയാകാന്‍ കാലങ്ങള്‍ വേണ്ടിവരും. സംഘത്തിന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി ജീവിച്ചു എന്ന ഒരൊറ്റക്കാരണത്താന്‍ ജനിച്ച മണ്ണില്‍ അഭയാര്‍ത്ഥികളായി തീര്‍ന്ന ഒരു പറ്റം മനുഷ്യര്‍.കഴിഞ്ഞവര്‍ഷം പതിനഞ്ച് കിലോമീറ്ററുകള്‍ക്കപ്പുറം ഒരു നരാധമന്‍ വധിക്കപ്പെട്ടപ്പോള്‍, കാര്യമേതുമറിയാതെ സമാധാനജീവിതം നയിക്കുന്ന പയ്യന്നൂരിന്റെ മണ്ണിലാണ് സി.പി.എം ക്രൂരത സംഹാര താണ്ഡവമാടിയത്. അന്ന് അന്നൂരിന്റെ പൊന്നോമനപ്പുത്രനായ സി.കെ.യുടെ ജീവനും പതിനഞ്ചോളം വീടുകളും നിരവധി വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. മാസങ്ങളെടുത്ത് പുനര്‍നിര്‍മ്മിക്കപ്പെട്ട വീടുകളില്‍ വീണ്ടും ജീവിതം ആരംഭിച്ചവര്‍ക്കു നേരെ ഈ വര്‍ഷവും അതിലും ഭീകരമായ അക്രമം.കഴിഞ്ഞ വര്‍ഷം ഇരുട്ടിന്റെ മറവിലായി ഒന്നെങ്കില്‍ ഇത്തവണ പകല്‍ വെളിച്ചത്തിലാണ് നൂറ് കണക്കിന് കപാലികര്‍ പയ്യന്നൂരിന്റ തെരുവീഥികളില്‍ സംഹാര താണ്ഡവമാടിയത്. തികച്ചും ആസൂത്രിതമായ അക്രമണം.
ഇത്തവണയും രാമന്തളി യില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരേ അക്രമണമുണ്ടായി എന്ന പ്രചരണവുമായായിരുന്നു പയ്യന്നൂരില്‍ അക്രമണം. പെട്രോള്‍ പമ്പുകള്‍ സമരമായിരുന്നിട്ടു കൂടി എല്ലാവരുടെ കയ്യിലും നിറഞ്ഞ കന്നാസില്‍ പെട്രോള്‍. നിമിഷനേരം കൊണ്ട് സംഘടിച്ചെത്തിയവര്‍ ആര്‍എസ്എസിന്റെ ജില്ലാ കാര്യാലയം ചുട്ടുചാമ്പലാക്കി. ആയുധമേന്തി നിയമ പാലകര്‍ക്ക് മുന്നിലൂടെ പരേഡ് നടത്തിയ സംഘം പന്ത്രണ്ടോളം വീടുകള്‍ നിശ്ശേഷം തകര്‍ത്തു. ആര്‍ത്തലച്ചുവരുന്ന ഭീകരരെക്കണ്ട് ഓടിപ്പോകാന്‍ സാധിച്ചതിനാല്‍ ഇത്തവണ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ല. തങ്ങളുടെ സര്‍വ്വസ്വവും കത്തിയമരുന്നത് ഒരു നെടുവീര്‍പ്പോടെ നോക്കിക്കാണേണ്ടി വന്ന ദുരന്ത നിമിഷങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം വിലപിടിച്ച സര്‍വ്വതും. ജീവിതത്തില്‍ ഇനിയൊരു തിരിച്ചു വരവിന് സാധ്യതയില്ലെന്ന് തോന്നിയ ജീവിതങ്ങള്‍.
പക്ഷെ ഉണര്‍ന്നു പ്രവര്‍ത്തിച്ച സംഘപരിവാര്‍ നേതൃത്വം അങ്ങിനെ തോറ്റു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത കലാപത്തെ സംഘബലത്തിലൂടെ മറികടക്കുക എന്ന ദൗത്യം. വാസയോഗ്യമല്ലാത്ത പന്ത്രണ്ട് വീടുകളിലും അംഗങ്ങളെ ഒരു സ്ഥലത്ത് താമസിപ്പിച്ച് അവര്‍ക്ക് മാനസികവും ധാര്‍മ്മികവുമായ പിന്തുണ നല്‍കാന്‍ നിമിഷങ്ങള്‍ക്കകം ധാരണയായി. പാതി തകര്‍ത്ത ജില്ലാ കാര്യവാഹ് രാജേഷ്ജിയുടെ കാരയിലുള്ള വീട് മണിക്കൂറുകള്‍ക്കകം ഒരു അഭയാര്‍ത്ഥി ക്യാമ്പായി മാറി. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരും ആത്മവിശ്വാസമുയര്‍ത്തി നേതൃത്വവും ക്യാമ്പില്‍ സദാസമയവും പ്രവര്‍ത്തിച്ചു. ഏത് പ്രതിസന്ധികളെയും അതിജീവിക്കാനും മാര്‍ക്‌സിസ്റ്റ് ക്രുരതയെ തെല്ലം ഭയക്കാതെ നേരിടാനുമുള്ള അത്മബലം നേടിയെടുക്കുന്നതില്‍ കൂട്ടായ പ്രവര്‍ത്തനം ലക്ഷ്യം കണ്ടു. സംസ്ഥാന-ദേശീയ നേതൃത്വത്തിന്റെ തുടര്‍ച്ചയായ സന്ദര്‍ശനം അഭയാര്‍ത്ഥി ക്യാമ്പുകളിലെ അന്തേവാസികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.

















