തലശ്ശേരി: തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ധര്‍മ്മടം മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം ഊര്‍ജ്ജിതമായി. ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മുതല്‍ പതിനൊന്നാം വാര്‍ഡ് വരേയും പതിനഞ്ചാം വാര്‍ഡിലെ ഒരു ഭാഗവും ഉള്‍ക്കൊള്ളുന്നതാണ് ധര്‍മ്മടം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ്. വോട്ടഭ്യര്‍ത്ഥനയുമായി ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗൃഹസന്ദര്‍ശന പരിപാടികള്‍ സജീവമാണ്. സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ ബിജെപി 107-ാം ബൂത്ത് പ്രസിഡണ്ട് സന്തോഷ് കുമാറിന്റെ വാര്‍ഡും ഉള്‍പ്പെട്ട സ്ഥലത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടത് അക്രമരാഷട്രീയത്തോട് വോട്ടര്‍മാര്‍ക്കുള്ള വിയോജിപ്പ് ശക്തമായി പ്രതിഫലിക്കുമെന്നും അത് വോട്ടുകളായി മാറുമെന്നുമുളള കണക്കുകൂട്ടലിലാണ് ബിജെപി നേത്യത്വം .
ധര്‍മ്മടത്തെ പല സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലും ഭരണപക്ഷമായ ഇടതുപക്ഷത്തെ സഹായിക്കുന്ന നിലപാടാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന യുഡിഎഫ് നേതൃത്വം കാലങ്ങളായി സ്വീകരിച്ചുവരുന്നത്. ധര്‍മ്മടം ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ രണ്ടംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ഇരു മുന്നണികളുടേയും പല സാമ്പത്തിക ലാഭങ്ങളും ലക്ഷ്യമിട്ടുള്ള പരസ്പരമുള്ള കൊടുക്കല്‍ വാങ്ങല്‍ പരിപാടികള്‍ക്ക് അറുതിയായത്. ധര്‍മ്മടത്തെ ഒരു പ്രമുഖ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവ് മണല്‍ മാഫിയക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് കഴിഞ്ഞ കാലത്തെ ഇടതു പഞ്ചായത്ത് ഭരണസമിതിയായിരുന്നു. ഇപ്പോഴുള്ള ഭരണസമിതിക്ക് ബിജെപി അംഗങ്ങളുടെ ശക്തമായ ഇടപെടലുകള്‍ക്ക് മുന്നില്‍ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികളെടുക്കേണ്ടി വന്നിരിക്കുകയാണ്. ധര്‍മ്മടം പഞ്ചായത്തിലെ ജനകീയമായ പല പ്രശ്നങ്ങളിലും ഇപ്പോള്‍ സജീവമായി ഇടപെടുന്നത് ബിജെപിയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ നിരവധി നിര്‍ണ്ണായമായ രേഖകള്‍ സൂക്ഷിക്കുന്ന ധര്‍മ്മടം വില്ലേജ് ഓഫീസ് മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന ശോച്യാവസ്ഥക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഇങ്ങനെയുള്ള ജനകീയ പ്രക്ഷോഭങ്ങളൊക്കെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീജയ്ക്ക് വോട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: