ലക്നൗ: കേന്ദ്രവും യുപി സർക്കാരും രാജ്യത്ത് കാവിവത്കരണം നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണത്തിനെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ആരോപണം ഉന്നയിക്കുന്നവരുടെ തെറ്റായ വിശകലനങ്ങളാണ് ഇത്തരത്തിലുള്ള പ്രസ്താവനകളിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സർക്കാരിന്റെ ഭരണ മികവിനെ ആസ്പദമാക്കിക്കൊണ്ട് രചിച്ച ” മാർച്ചിങ് വിത്ത് എ ബില്ല്യൻ” എന്ന പുസ്തകത്തിന്റെ പ്രകാശ ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമർശം.
വിവാദ പ്രസ്താവന നടത്തുന്നവർ ഒരുപക്ഷേ എഴുന്നേൽക്കുന്നത് ഉച്ച സമയത്താണ്, അതിനാൽ അവർക്ക് ഉദയസൂര്യന്റെ, കാവിയുടെ മനോഹര ശോഭ കാണാൻ സാധിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഭരണത്തിൽ രാജ്യത്തിന്റെ ശോഭ അനുദിനം വർധിച്ച്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി മാത്രമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് എല്ലാവരും മനസിലാക്കണമെന്നും യോഗി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിനേയും അദ്ദേഹം വാനോളം പുകഴ്‌ത്തി. ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















