സ്വന്തം ലേഖകന്‍
കൊല്ലം: ദേശീയതലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഏറ്റവും വലിയ ട്രെയിന്‍ അപകടമായ പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന് നാളെ 29 വയസ് പൂര്‍ത്തിയാകുന്നു. 105 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടം നടന്നത് 1988 ജൂലൈ എട്ടിനാണ്.
ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മയിലാണ് പെരുമണ്‍ നിവാസികള്‍. ഐലന്റ് എക്‌സ്പ്രസിന്റെ അഞ്ച് ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് വീണത്.
അപകടം നടക്കുന്ന അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ടൊര്‍ണാഡോ എന്ന ചുഴലിക്കാറ്റാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണന്‍, റിട്ട. എയര്‍മാര്‍ഷല്‍ സി എസ് നായ്‌ക്ക് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് അന്വേഷണ കമ്മീഷനെയാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. രണ്ട് കമ്മീഷനുകളുടെയും റിപ്പോര്‍ട്ടില്‍ ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഫലം കണ്ടില്ല. മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ പലര്‍ക്കും അര്‍ഹമായ നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നു.
105 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടതെന്നിരിക്കെ ഇതില്‍ മുപ്പതോളം പേര്‍ക്ക് ഇനിയും നഷ്ട പരിഹാരം ലഭിച്ചിട്ടില്ല. ഇത് സംബന്ധിച്ച നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ച നിലയിലാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ പരാതിയുയര്‍ത്തുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ് ജീവിത മാര്‍ഗം നഷ്ടപ്പെട്ട ഒട്ടേറെ പേര്‍ ദുരന്തത്തിന്റെ ബാക്കിപത്രമാണ്.
ദുരന്തദിനത്തില്‍ കോരിച്ചൊരിയുന്ന മഴയില്‍ പതിവിലും നേരത്തെയാണ് ഐലന്റ് എക്‌സ്പ്രസ് എത്തിയിരുന്നത്. സംഭവ ദിവസം രാവിലെ തന്നെ പെരുമണ്‍ പാലത്തിന് സമീപം വളവുകളില്‍ ട്രെയിന്‍ അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പാളം തെറ്റാതിരിക്കാനായുള്ള പണികള്‍ നടന്നിരുന്നു. ജാക്കി വച്ച് പാളം ഉയര്‍ത്തിയ ശേഷം മെറ്റല്‍ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്. ഈ സമയം ട്രെയിനുകള്‍ വന്നാല്‍ ജീവനക്കാരന്‍ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച് എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിനിന്റെ വേഗത പത്ത് കിലോമീറ്ററില്‍ താഴെയായി കുറയ്‌ക്കുകയും ചെയ്യണമെന്നാണ് നിയമം. എന്നാല്‍ അപകടസമയം ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ അടുത്ത കടയില്‍ പോയിരുന്നതായാണ് അറിയുന്നത്. ഐലന്റ് എക്‌സ്പ്രസ് 80 കിലോമീറ്ററിലധികം വേഗതയിലായിരുന്നു.
ട്രെയിനിലെ ഓട്ടോമാറ്റിക് സ്പീഡ് മീറ്ററില്‍ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ ട്രെയിന്‍ പാളം തെറ്റി ഉരഞ്ഞതിന്റെ അടയാളങ്ങള്‍ അന്നത്തെ തടി സ്ലീപ്പറില്‍ ഉണ്ടായിരുന്നു. ഇത് അന്നത്തെ റെയില്‍വെ മന്ത്രിയായിരുന്ന മാധവറാവു സിന്ധ്യക്ക് ബോധ്യപ്പെടുകയുണ്ടായി.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ദുരന്ത സ്ഥലത്ത് നവീനമായ രീതിയില്‍ സ്മാരകമണ്ഡപം സ്ഥാപിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടും ഇത് മുഖവിലക്കെടുക്കാന്‍ മാറിവരുന്ന സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല.
















