കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന് തലയ്ക്കടിയേറ്റു
തൊടുപുഴ: നഗരത്തില്‍ കെഎസ്യു സംഘടിപ്പിച്ച മാര്‍ച്ചില്‍ പോലീസ് ലാത്തിച്ചാര്‍ജ്. ഇന്നലെ പന്ത്രണ്ട് മണിയോടെയാണ് ഡിവൈഎസ്പി ഓഫീസിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഗാന്ധിസ്ക്വയറില്‍ വച്ച് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുണ്ടായ കല്ലേറിനെത്തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഡിസിസി സെക്രട്ടറി ജിയോ മാത്യുവിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും സിഐ എന്‍ ജി ശ്രീമോന് അത് വക വയ്ക്കാതെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, ഡിസിസി സെക്രട്ടറി ജിയോ മാത്യു, കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് എന്നിവരെ വളഞ്ഞിട്ട് തല്ലുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, സംസ്ഥാന സെക്രട്ടറി മാത്യു കെ ജോണ്‍ , സി എം മുനീര്‍, സിബി ജോസഫ്, അനുഷ്ലാല്, ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, അലന് മാത്യു, ഷിന്റോ മൈലാടി, സാംജി ഇടമുറി, ജോമോന് കെ ജോര്‍ജ്, ഇ കെ അന്‍ഷിദ്, ആരിഫ് മുഹമ്മദ്, ടോമി ജോര്‍ജ്, സോയിമോന്‍ സണ്ണി, ജാബിര്‍, സല്മാന് ,സഞ്ജു, നിതിന്‍, വിനാജ്, തുടങ്ങിയവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ അക്രമം തയാന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നഗരത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. നിരവധി പോലീസുകാര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: