ആലപ്പുഴ: കള്ളിനും സ്റ്റാര്‍ പദവി ലഭിച്ചതോടെ ഷാപ്പുകളില്‍ വ്യാജന്‍ ഒഴുകുന്നത് വര്‍ദ്ധിക്കും. തെങ്ങിന്റെ എണ്ണം കുറയുമ്പോഴും, കള്ള് ഉത്പാദനത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ രഹസ്യം പരസ്യമാണ്. സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ള് വിതരണത്തിന് അനുമതി നല്‍കുന്നതോടെ വ്യാജ കള്ളിന്റെ കുത്തൊഴുക്കാകും ഷാപ്പുകളിലുണ്ടാകുകയെന്ന് എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തുന്നു.
എക്‌സൈസിന്റെ ആള്‍ ശേഷിയും സാങ്കേതിക ശേഷിയും ഇപ്പോള്‍ തന്നെ പരിതാപകരമാണ്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വന്നെങ്കിലും അതനുസരിച്ച് എക്‌സൈസിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ത്രീസ്റ്റാര്‍ ബാറുകളിലുടെ വില്‍പ്പന തുടങ്ങുന്നതോടെ നിലവാരമുള്ള കള്ള് സ്വാഭാവികമായും ഇവിടങ്ങളിലെത്തും, കലക്കുകള്ളാകും ഷാപ്പുകളില്‍ കൂടുതല്‍ വിതരണത്തിനെത്തുക.
നിലവില്‍ സംസ്ഥാനത്തെ നാലായിരത്തോളം ഷാപ്പുകളിലൂടെ ദിനംപ്രതി 18 ലക്ഷത്തോളം ലിറ്റര്‍ കള്ള് വില്‍ക്കുന്നതായാണ് കണക്ക്. എന്നാല്‍ സംസ്ഥാനത്തെ കള്ള് ഉത്പാദനം നാലു ലക്ഷം ലിറ്റര്‍ മാത്രമാണ്. പാലക്കാട് ചിറ്റൂരിലാണ് ആകെ കള്ളിന്റെ എഴുപത്തിയഞ്ചിലേറെ ശതമാനവും ഉത്പാദിപ്പിക്കുന്നത്. അവിടങ്ങളില്‍ പോലും ചെത്തുതെങ്ങുകള്‍ വന്‍ തോതില്‍ ഇല്ലാതാകുകയാണ്. ഈ സാഹചര്യത്തിലാണ് ഷാപ്പുകള്‍ക്ക് പുറമെ സ്റ്റാര്‍ ഹോട്ടലുകളിലും കള്ള് വില്‍ക്കാനുള്ള തീരുമാനം വ്യാജന്റെ കുത്തൊഴുക്കിന് ഇടയാക്കുമെന്ന് എക്‌സൈസ് ഭയക്കുന്നത്.
എക്‌സൈസ് വകുപ്പ് പിടികൂടുന്ന വ്യാജക്കള്ളിന്റെ പരിശോധന ഫലം വൈകുന്നതിനാല്‍ കുറ്റവാളികള്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നേരത്തെ കോടതിവിധിയെത്തുടര്‍ന്ന് വിദേശമദ്യശാലകളും ബാറുകളും കള്ളുഷാപ്പുകള്‍ക്കും പൂട്ടുവീണതോടെ ഷാപ്പുകളില്‍ വ്യാജക്കള്ള് വില്‍പ്പന വ്യാപകമായിരുന്നു. വിവിധ ഷാപ്പുകളില്‍ നിന്ന് പരിശോധനയക്ക് അയച്ച കള്ളു സാമ്പിളിന്റെ പരിശോധന ഫലം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ പരിശോധനാ ഫലം ആവശ്യമാണ്.
ജില്ലാതലങ്ങളില്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ കെമിക്കല്‍ ലാബ് സംവിധാനമൊരുക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. തിരുവനന്തപുരം, കാക്കനാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കെമിക്കല്‍ ലാബുകളുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഷാപ്പുകളില്‍ പരിശോധ നടത്തുന്നതിനുവേണ്ടി തുടങ്ങിയ മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. കാലതാമസം ഒഴിവാക്കുന്നതിന് എക്‌സൈസ് വകുപ്പിന്റെ സാമ്പിളുകള്‍ പരിശോധിക്കാന്‍ പ്രത്യേക വിഭാഗം വേണമെന്ന ആവശ്യവും ശക്തമാകുന്നു.
















