ഇടുക്കി: മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ലൈസന്‍സ് നല്‍കരുതെന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് കണ്ടെത്താന്‍ റവന്യൂ സംഘം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പരിശോധന നടത്തി. ദേവികുളം സബ് കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഓഫീസിലെത്തി രേഖകള്‍ ശേഖരിച്ചത്.
2010 ഫെബ്രുവരി 15നാണ് ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് രേഖാമൂലം ഉത്തരവ് നല്‍കിയത്. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയാലേ പഞ്ചായത്ത് ലൈസന്‍സ് നല്‍കാവൂ എന്നതായിരുന്നു നിര്‍ദ്ദേശം.
ഈ ഉത്തരവിന്റെ കോപ്പി സഹിതം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. 206 കെട്ടിടങ്ങള്‍ക്ക് നല്കിയ പഞ്ചായത്ത് ലൈസന്‍സ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് മറികടന്നാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ഈ വാര്‍ത്തയെത്തുടര്‍ന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്ന് 2010ല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അയച്ച ഉത്തരവിന്റെ കോപ്പിടയങ്ങുന്ന ഫയല്‍ റവന്യൂ സംഘം പിടിച്ചെടുത്തത്.
ട്രൈബ്യൂണലിന്റെ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് മറ്റെന്തെങ്കിലും ഉത്തരവുകള്‍ നല്‍കിയിട്ടുണ്ടോയെന്നും റവന്യൂ സംഘം പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: